അമ്പലപ്പുഴ: കരുമാടി സ്വദേശിയുടെ മകളുടെ വിവാഹം നടക്കാൻ, ചൊവ്വാദോഷം മാറ്റുന്ന പൂജയുടെ പേരിൽ സ്വർണ പാദസരം തട്ടിയെടുത്ത ഇടുക്കി സ്വദേശി അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് തുളസി മന്ദിരത്തിൽ ശ്യാംകുമാറിനെയാണ് (35) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പെൺകുട്ടിയുമായി ഫേസ് ബുക്ക് വഴി സൗഹൃദത്തിലായി വീട്ടിലെ വിവരങ്ങൾ അറിഞ്ഞ ശേഷം കുടുംബവുമായി ചങ്ങാത്തത്തിലെത്തി. തുടർന്ന് കരുമടിയിലെ വീട്ടിലെത്തി കല്യാണ സംബന്ധമായ കാര്യങ്ങൾ ഗണിച്ചു പറയുകയും ദോഷം മാറാൻ പാദസരം പൂജിക്കണമെന്നും പറഞ്ഞു. തുടർന്ന് സ്വർണ പാദസരം വാങ്ങിയ ശേഷം ബൈക്കിൽ കടന്നു കളയുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് അമ്പലപ്പുഴ സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കട്ടപ്പനയിൽ നിന്നു ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്ക് സമാന കേസ് തിരുവനന്തപുരത്തുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ സന്തോഷ് കുമാർ, ജൂനിയർ എസ്.ഐ ബാലസുബ്രഹ്മണ്യം, സി.പി.ഒമാരായ ജോസഫ് ജോയി, അനീഷ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |