കോഴിക്കോട്: സിറ്റിയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (കാപ്പ) വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കുന്ന ഒളവണ്ണ ഒടുമ്പ്ര ഖലീഫിന്റകം ഷാനിദ് നിവാസിൽ ഷാനിദ് (35)നെയാണ് നാടുകടത്തിയിട്ടുള്ളത്. സിറ്റി പോലീസ് കമ്മിഷണറും ഡി.ഐ.ജിയുമായ എ.അക്ബറാണ് നാടുകടത്തൽ ഉത്തരവിറക്കിയിട്ടുള്ളത്.
സിറ്റി പോലീസ് പരിധിയിലുള്ള സ്ഥലങ്ങളിലും സമീപ പ്രദേശത്തും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന ആളുകളുമായി കൂട്ടുകൂടി ഗൂഡാലോചന, കൊലപാതകശ്രമം,തുടങ്ങി തുടർച്ചയായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് ജീവിച്ചുവന്നിരുന്നയാളാണ് ഷാനിദെന്ന് പൊലീസ് പറഞ്ഞു. ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ. എ. ശ്രീനിവാസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കമ്മിഷണുറടെ നടപടി.
കോഴിക്കോട് സിറ്റി പൊലീസ് ജില്ല കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന ആളുകൾക്കെതിരെ തടങ്കൽ ഉത്തരവിനുള്ള നടപടി സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർക്ക് ഈ വർഷം 15ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മൂന്നുപേർക്കെതിരെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെടുന്ന ആളുകളുടെ പട്ടിക തയ്യാറാക്കി സ്‌പെഷൽ ബ്രാഞ്ച് എ.സി.പിയും സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരും നിരീക്ഷിച്ചുവരുന്നുണ്ട്. വരും ദിവസങ്ങളിലും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |