തിരുവനന്തപുരം: നിരോധിത പുകയില ഉത്പന്നം കൈവശം വച്ചതിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ എക്സൈസ് സി.ഐ ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സി.ഐ പി.ഇ.ഷൈബു, പ്രിവന്റീവ് ഓഫീസർമാരായ എം.സി.അനിൽ, സി.എസ്.വിനേഷ്, കെ.എസ്.അസീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ആർ.സുധീർ, കെ.എൻ. സിജുമോൻ, ആർ.മണികണ്ഠൻ, ഡ്രൈവർ പി.വി.നാസർ എന്നിവരെയാണ് എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ സസ്പെൻഡ് ചെയ്തത്.
ഒക്ടോബർ 29 ന് ചാലക്കുടി കൊരട്ടി സി.ഐ അരുണിന്റെ സഹോദരിയും ഭർത്താവും മറ്റൊരു കുടംബവും ഒരുമിച്ച് മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ ഷെബുവും സംഘവും വാഹനപരിശോധന നടത്തി. സഹോദരീ ഭർത്താവിന്റെ പേഴ്സിൽ നിന്ന് മൂന്ന് പായ്ക്കറ്റ് പുകയില ഉത്പന്നം പിടികൂടി. ഇത് കഞ്ചാവ് ആണെന്ന സംശയത്തിന്റെ പേരിൽ രണ്ട് മണിക്കൂറോളം ഇവരെ തടഞ്ഞു വയ്ക്കുകയും വിട്ടയയ്ക്കണമെങ്കിൽ 24,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയപ്പോൾ 3000 രൂപ പിഴയിനത്തിൽ ഈടാക്കി കേസെടുക്കുകയും ബാക്കി തുക ഉദ്യോഗസ്ഥർ എടുക്കുകയുമായിരുന്നു എന്നാണ് കേസ്. എന്നാൽ സി.ഐ അരുൺ സംഭവത്തെക്കുറിച്ച് അന്വേഷിച്ചതോടെ എക്സൈസ് ഉദ്യോഗസ്ഥർ കൊരട്ടിയിലെത്തി ക്ഷമാപണം നടത്തുകയും പണം മടക്കിനൽകുകയും ചെയ്തു.
എന്നാൽ സംഭവമറിഞ്ഞ് എക്സൈസ് കമ്മിഷണർ അന്വേഷണത്തിന് നിർദ്ദേശം നൽകി. ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബി.എ.സലീം നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |