കൊൽക്കത്ത: മുൻ നാവികസേനാ ഉദ്യോഗസ്ഥന്റെ ശരീരഭാഗങ്ങൾ കുളത്തിൽ നിന്ന് കണ്ടെത്തി. കൊൽക്കത്തയ്ക്ക് സമീപം സൗത്ത് 24 പർഗാനാസിലെ ബരുപൂരിലുള്ള കുളത്തിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മുൻ നാവികസേനാംഗമായ ഉജ്ജ്വൽ ചക്രബർത്തി (55) ആണ് കൊല്ലപ്പെട്ടത്. സേനയിൽ നോൺ- കമ്മീഷൻഡ് ഓഫീസറായിരുന്ന ഇയാൾ 2000ൽ വിരമിച്ചിരുന്നു.
പ്ളാസ്‌റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ശരീരഭാഗങ്ങൾ. ഉജ്ജ്വൽ ചക്രബർത്തിയെ കാണാനില്ലെന്ന് കാട്ടി കുടുംബാംഗങ്ങൾ നവംബർ 15ന് പൊലീസിൽ പരാതി നൽകിയിരുന്നതായി ബരുപൂർ എസ് പി അറിയിച്ചു.
ഉജ്ജ്വൽ മദ്യപാനിയായിരുന്നെന്നും നിത്യവും മകനെ മർദ്ദിക്കുമായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. നവംബർ 14ന് ഇയാൾ കുടുംബാംഗങ്ങളുമായി വഴക്കിട്ടു. പിന്നാലെ മകൻ ആക്രമിക്കുകയും ഇയാൾ കൊല്ലപ്പെടുകയുമായിരുന്നു. തുടർന്ന് മകൻ ശരീരഭാഗങ്ങൾ പുഴയിൽ തള്ളി. ഉജ്ജ്വലിന്റെ ഭാര്യയും ഇതിന് സഹായിച്ചു. വീടിന്റെ സമീപത്തുനിന്നായി മറ്റ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്നും എസ് പി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |