ജയ്‌പൂർ: കമിതാക്കളെ പശയൊഴിച്ച് കൊലപ്പെടുത്തിയ പുരോഹിതൻ അറസ്റ്റിൽ. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് സംഭവം. ഭധവി ഗുഡാഹിലെ ഇച്ഛാപൂർണ ഷെഷ്‌നാഗ് ഭാവ്‌ജി ക്ഷേത്രത്തിലെ പുരോഹിതനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാൾ എട്ടുവർഷമായി പ്രദേശത്ത് താമസിച്ചുവരികയായിരുന്നു. ഉദയ്‌പൂരിലെ കെലാബവാദി വനപ്രദേശത്തായി യുവതിയുടെയും യുവാവിന്റെയും നഗ്നമായ മൃതശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിലാണ് പുരോഹിതൻ അറസ്റ്റിലായത്. നവംബർ 15നായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്.
അദ്ധ്യാപകനായ രാഹുൽ മീന (30) സോനു കൻവർ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും ജാതിവ്യത്യാസമായതിനാൽ ദുരഭിമാന കൊലയെന്നായിരുന്നു തുടക്കത്തിൽ പൊലീസിന്റെ നിഗമനം. എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പുരോഹിതന്റെ പങ്ക് വെളിവാകുന്നത്.
കൊല്ലപ്പെട്ട രാഹുലും സോനുവും വിവാഹിതരായിരുന്നു. ഇരുവരുടെയും കുടുംബവും പുരോഹിതനെ പതിവായി സന്ദർശിക്കുമായിരുന്നു. ഇങ്ങനെയാണ് രാഹുലും സോനുവും കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. സോനുവുമായുള്ള ബന്ധത്തെത്തുടർന്ന് രാഹുൽ സ്വന്തം ഭാര്യയുമായി വഴക്കിടുന്നത് പതിവായി. ഇതിന് പിന്നാലെ രാഹുലിന്റെ ഭാര്യ ഭലേഷ് കുമാറിനോട് സഹായമഭ്യർത്ഥിച്ചു. ഇതിനിടെ സോനുവുമായി പുരോഹിതനും അടുത്തു. ഇക്കാരണത്താൻ തന്നെ സോനുവും രാഹുലും തമ്മിലുള്ള ബന്ധം പുരോഹിതൻ രാഹുലിന്റെ ഭാര്യയെ അറിയിച്ചു.
ഇതറിഞ്ഞ രാഹുലും സോനുവും വ്യാജ പീഡനക്കേസിൽ കുടുക്കുമെന്ന് പുരോഹിതനെ ഭീഷണിപ്പെടുത്തി. വർഷങ്ങളായി താൻ സമ്പാദിച്ച സൽപ്പേരും ബഹുമാനവും കളങ്കപ്പെടുമെന്ന് ഭയന്ന ഭലേഷ് കുമാർ ഇരുവർക്കുമെതിരെ പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടു. ശേഷം ഇയാൾ 50 ട്യൂബ് സൂപ്പർ ഗ്ളൂ പശ വാങ്ങുകയും ഇതൊരു കുപ്പിയിലാക്കി സൂക്ഷിക്കുകയും ചെയ്തു. തുടർന്ന് നവംബർ 15ന് രാഹുലിനെയും സോനുവിനെയും ഒറ്റപ്പെട്ട വനപ്രദേശത്ത് എത്തിച്ച പുരോഹിതൻ തനിക്ക് മുന്നിൽ ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർദേശിച്ചു. തുടർന്ന് ശാരീരിക ബന്ധത്തിലേർപ്പെടുകയായിരുന്ന ഇരുവരുടെയും ശരീരത്തിലേയ്ക്ക് പുരോഹിതൻ പശ ഒഴിച്ചു. ആളുകൾ ഇരുവരുടെയും മൃതശരീരം ഇപ്രകാരം കണ്ടെത്തിയാൽ തനിക്ക് എളുപ്പത്തിൽ രക്ഷപ്പെടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പുരോഹിതൻ.
പശ വീണതോടെ ഇരുവരുടെയും ശരീരം പരസ്പരം ഒട്ടിപ്പിടിച്ചു. വേർപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും സ്വകാര്യ ഭാഗങ്ങൾക്ക് ഗുരുതരമായി മുറിവേറ്റുവെന്നും വേർപ്പെട്ടുപോയെന്നും പൊലീസ് പറയുന്നു. ഇതിനിടെ പുരോഹിതൻ രാഹുലിന്റെ കഴുത്തറുക്കുകയും സോനുവിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു.
അന്വേഷണത്തിനിടെ പൊലീസ് പ്രദേശത്തെ 50 സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ഇരുന്നൂറോളം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ പുരോഹിതനെ ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ത്രികോണ പ്രണയത്തിന്റെ സാദ്ധ്യത അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |