നെന്മാറ: അയിലൂർ കരിമ്പാറ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. ആട് കൃഷിക്കാരനായ നാരായണന്റെ വീടിനോടു ചേർന്നുള്ള കൂട്ടിലെ ഒരു വയസുള്ള പെണ്ണാടിനെ കടിച്ചുകൊന്നു. ബുധനാഴ്ച രാത്രി 12നാണ് സംഭവം.
മറ്റ് ആടുകളുടെ കരച്ചിൽ കേട്ട് ഉണർന്ന വീട്ടുകാർ ലൈറ്റ് തെളിച്ച് ബഹളം വച്ചതിനെ തുടർന്ന് പുലി ആടിനെ ഉപേക്ഷിച്ച് ഓടിപ്പോയി. ഏകദേശം 9000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് വനം ജീവനക്കാരും മൃഗ ഡോക്ടറും സ്ഥലത്തെത്തി ജഡം പരിശോധിച്ചു.
കുറച്ചുദിവസം മുമ്പ് നാരായണന്റെയും സമീപ വീടുകളിലെയും നായ്ക്കളെ കാണാതായിരുന്നു. പുലി പിടിച്ചെന്ന് സംശയം തോന്നിയെങ്കിലും നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നില്ല. മാസങ്ങൾ മുമ്പ് മരുതഞ്ചേരി കല്യാണകണ്ടം ശ്രീജിത്തിന്റെ വീട്ടിൽ കെട്ടിയിരുന്ന പട്ടിയെ പുലിപിടിച്ചു ഭാഗികമായി ഭക്ഷിച്ച് തോട്ടത്തിൽ ഉപേക്ഷിച്ചിരുന്നു.
രണ്ടുമാസം മുമ്പ് നിരങ്ങൻപാറ ജിബുവിന്റെ വീട്ടിൽ നിന്ന് വിദേശ ജനുസിൽ പെട്ട നായയെയും കർഷകനായ പി.ജെ.അബ്രഹാമിന്റെ വീട്ടിലെ രണ്ടു നായകളെയും പുലി പിടിച്ചിരുന്നു. പ്രദേശത്ത് കൂട് സ്ഥാപിച്ച പുലിയെ പിടിച്ച് പിടിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |