ആലപ്പുഴ: പാൽ വിലയിൽ ലിറ്ററിന് ആറു രൂപ കൂടുമ്പോൾ തങ്ങൾക്കും ഗുണമുണ്ടാകണമെന്ന ആവശ്യവുമായി ക്ഷീര കർഷകർ രംഗത്ത്. മുൻകാലങ്ങളിൽ പാലിന് വില കൂട്ടിയപ്പോൾ മതിയായ ആനുകൂല്യം ക്ഷീര കർഷകർക്ക് ലഭിച്ചിരുന്നില്ല. ഇത്തവണയും തനിയാവർത്തനത്തിനാണ് സാദ്ധ്യതയെന്ന് ക്ഷീര കർഷക സംഘടനകൾ പ്രതികരിക്കുന്നു.
യന്ത്രസഹായത്തോടെ പാലിലെ കൊഴുപ്പും പോഷകങ്ങളും കണ്ടെത്തിയാണ് കർഷകന് വില ലഭ്യമാക്കുന്നത്. മാനദണ്ഡപ്രകാരമുള്ള കൊഴുപ്പും പോഷകവും അടങ്ങിയ പാലിന് മാത്രമേ ഉയർന്ന ലിറ്ററിന് 58.60 രൂപ ലഭിക്കൂ. പശുക്കളുടെ ഇനവും വളരുന്ന സാഹചര്യവും കാലാവസ്ഥയും പോലും പാലിന്റെ നിലവാരത്തെ ബാധിക്കും. അതിനാൽ ഭൂരിഭാഗം സംഘങ്ങളിലും കർഷകരെത്തിക്കുന്ന പാലിന് മാനദണ്ഡപ്രകാരമുള്ള കൊഴുപ്പും പോഷകവും ഉറപ്പാക്കാനാവില്ല. ഇത് വിലയെയും ബാധിക്കും.
ചെലവ് കുറയ്ക്കാൻ വഴിയൊരുക്കണം
ക്ഷീര കർഷകരുടെ നഷ്ടം പരിഹരിക്കാൻ പാലിന്റെ വില വർദ്ധനയല്ല പരിഹാരമാർഗ്ഗമെന്ന് കർഷകർ അഭിപ്രായപ്പെടുന്നു. പാൽ ഉത്പാദനത്തിന്റെ ചെലവ് കുറയ്ക്കാനുള്ള നടപടികളാണ് വേണ്ടത്. കാലിത്തീറ്റയുടെ വില കുറച്ചും യഥേഷ്ടം ലഭ്യമാക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചും ഉത്പാദന ചെലവ് പിടിച്ചുനിറുത്താൻ സാധിക്കും. പശുക്കളെയും എരുമകളേയും വാങ്ങാൻ കുറഞ്ഞ പലിശയ്ക്ക് വായ്പ അനുവദിച്ചും, കാലിത്തൊഴുത്ത് നിർമ്മാണത്തിന് ദീർഘകാല വായ്പകൾ അനുവദിച്ചും സഹായിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പാലിന് ലഭിക്കുന്ന ഉയർന്ന വില - 58.60 രൂപ
മാനദണ്ഡങ്ങൾ: 9.7 കൊഴുപ്പ്, 10.4 എസ്.എൻ.എഫ് (പോഷകങ്ങൾ)
കാലിത്തീറ്റ വില
കേരള ഫീഡ്സ് - 1400 രൂപ
സ്വകാര്യ കമ്പനികൾ - 1500 രൂപ മുതൽ
പാൽ ഉത്പാദിപ്പിക്കാൻ വേണ്ടിവരുന്ന ചെലവുകൾ കുറയ്ക്കാൻ സർക്കാർതലത്തിൽ ഇടപെടലുണ്ടാവണം. ഉത്പാദന കാര്യത്തിൽ സ്വയം പര്യാപ്തമാകുമെന്ന് പറയുമ്പോൾ അതിനുള്ള കർമ്മപരിപാടികൾ കൂടി വെളിപ്പെടുത്തുവാൻ മന്ത്രി തയ്യാറാവണം
ബേബി പാറക്കാടൻ, ജില്ലാ പ്രസിഡന്റ്, കർഷക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |