പത്തനാപുരം: രണ്ട് ക്ഷേത്രങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിലായി മോഷണം നടന്നു. കവലയിൽ ദേവീ ക്ഷേത്രത്തിലും എലിക്കാട്ടൂർ ദേവീ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. എലിക്കാട്ടൂർ ദേവീ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രി 10 മണിക്ക് ശേഷവും കവലയിൽ ദേവീ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷവുമാണ് കവർച്ച നടന്നത്. കവലയിൽ ദേവീ ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന നാല് വഞ്ചികളിലെ പണവും രസീത് കൗണ്ടറിലെ മേശയിലിരുന്ന പണവും കവർന്നു. തിടപ്പള്ളിയുടെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറും കൊടുവാളും ആക്സോ വാൾ എന്നിവ സ്ട്രോംഗ് റൂമിന്റെ അരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്ര മേൽശാന്തിയും സഹായിയും രാവിലെ വന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉദ്ദേശം പതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടതായിട്ടാണ് പ്രാഥമിക വിവരം. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെ സി.സി.ടി.വി കാമറകളിലെ ദ്യശ്യങ്ങൾ പരിശോധിച്ചു വരുന്നു. എലിക്കാട്ടുർദേവീ ക്ഷേത്രത്തിൽ മൂന്ന് വഞ്ചികളിലെ പണം അപഹരിച്ചു. അടുത്ത സമയങ്ങളിലായി പുന്നല ശ്രീ നീലകണ്ഠപുരം, ചേകം മഹാദേവർ ക്ഷേത്രം, പ്ലാക്കാട്ട് വിഷ്ണു ക്ഷേത്രം , പുന്നല ക്ഷേത്രം , മാക്കുളം പള്ളി കുരിശടി , പത്തനാപുരം ഓർത്തഡോക്സ് ദേവാലയം എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു. കവല ദേവസ്വം ഗ്രൂപ്പ് ഓഫീസർ ബി.പി. നിർമ്മലാനന്ദൻ നല്കിയ പരാതിയെ തുടർന്ന് പൊലീസ് എസ്.എച്ച്.ഒ ജയകൃഷ്ണൻ , എസ്.ഐപി..അനിൽകുമാർ, കൊട്ടാരക്കര റൂറലിൽ നിന്ന് വിരലടയാള വിദഗ്ദ്ധൻ ടി.ജി.സനൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |