തിരുവനന്തപുരം: ഗുരുവായൂർ ശ്രീമദ് ഭാഗവത സത്രസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാഗവത മഹാസത്രം ഡിസംബർ 13 മുതൽ 23 വരെ കോട്ടയ്ക്കകം തെക്കേനടയിലെ ശ്രീവൈകുണ്ഠം മണ്ഡപത്തിൽ നടക്കും. 20 വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാനം ഭാഗവത മഹാസത്രത്തിന് വേദിയാവുന്നത്. ഭാഗവതം മൂലഗ്രന്ഥപാരായണവും വിശദമായ അർത്ഥ പ്രവചനങ്ങളും ഹോമ പൂജാദികളും നാമജപവും കലാപരിപാടികളും മഹാസത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ 4ന് ഹോമകുണ്ഡലത്തിൽ ഗണപതിഹോമം നടക്കും. 8.30 വരെ ഭാഗവത മൂലഗ്രന്ഥപാരായണം നടക്കും. 8.30 മുതൽ 12.30 വരെ ഭാഗവത പ്രഭാഷണങ്ങൾ. തുടർന്ന് നാരായണീയ പാരായണവും ഭാഗവത പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. 6.30 മുതൽ 8.30 വരെ ഹൈന്ദവ ദർശനങ്ങളെ അടിസ്ഥാനമാക്കി പ്രഗത്ഭ പണ്ഡിതൻമാർ നടത്തുന്ന പ്രഭാഷണങ്ങൾ. രാത്രി 8.30 മുതൽ പുലർച്ചെ 3 വരെ ഭജന, നാമസങ്കീർത്തനം, സംഗീതസദസുകൾ, കലാപരിപാടികൾ എന്നിവ നടക്കും. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നൂറിലേറെ പണ്ഡിതരും ആചാര്യൻമാരും ഭാഗവത മഹാസത്രത്തിൽ പങ്കെടുക്കും. വിദൂര സ്ഥലങ്ങളിൽ നിന്നും വന്നു താമസിക്കുന്നവരടക്കം പതിനായിരം പേരോളം ഓരോ ദിവസവും സത്രമണ്ഡപത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.എല്ലാവർക്കും നാല് നേരത്തെ സൗജന്യ ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സത്രം നിർവഹണ സമിതി ചെയർമാനായ മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അറിയിച്ചു. ഡിസംബർ ആദ്യം ആരംഭിക്കുന്ന സത്ര വിളംബര പ്രവർത്തനങ്ങളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് സമിതി കൺവീനർ സി. ആർ.രാധാകൃഷ്ണൻ,ചീഫ് കോ ഓർഡിനേറ്റർ ഡോ.ശ്രീവത്സൻ നമ്പൂതിരി,മീഡിയ കമ്മിറ്റി ചെയർമാൻ ആർ.അജിത് കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |