ലക്‌നൗ: സ്വന്തം രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി വ്യാജമരണനാടകം കളിച്ച് ഇരുപത്തിരണ്ടുകാരി. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. പായൽ ഭാട്ടിയെന്ന യുവതിയാണ് താൻ മരിച്ചെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മാൾ ജീവനക്കാരിയായ മറ്റൊരു യുവതിയെ കൊലപ്പെടുത്തിയത്. ബന്ധുക്കളെ കള്ളക്കേസിൽ കുടുക്കുന്നതിനായാണ് യുവതി മരണനാടകം കളിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആറുമാസം മുൻപ് പായലിന്റെ മാതാപിതാക്കൾ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ പിതാവിൽ നിന്ന് ബന്ധുക്കൾ പണം കടം വാങ്ങുകയും ഇത് തിരികെ ആവശ്യപ്പെട്ടപ്പോൾ അധിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതിൽ മനംനൊന്ത പിതാവ് ജീവനൊടുക്കി. തന്റെ പിതാവിന്റെ മരണത്തിന് ഇടയാക്കിയ ബന്ധുക്കളെ കള്ളക്കേസിൽ കുടുക്കുന്നതിനായിട്ടായിരുന്നു യുവതിയുടെ നാടകം.
ഇതിനായി തന്റെ രൂപസാദൃശ്യമുള്ള മാൾ ജീവനക്കാരിയുമായി പായൽ സൗഹൃദമുണ്ടാക്കി. ശേഷം യുവതിയും പങ്കാളിയായ അജയ് താക്കൂറും ചേർന്ന് ഇവരെ പായലിന്റെ വീട്ടിൽ എത്തിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. തിരിച്ചറിയാതിരിക്കാനായി മുഖം വികൃതമാക്കുകയും ചെയ്തു. തുടർന്ന് യുവതിയെ സ്വന്തം വസ്ത്രങ്ങൾ അണിയിച്ചു. ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു പായലിന്റെ ശ്രമം. പായലിന്റെ പേരിൽ ആത്മഹത്യാക്കുറിപ്പും ഇവർ തയ്യാറാക്കിയിരുന്നു. ശേഷം പായൽ പങ്കാളിയുമൊത്ത് രക്ഷപ്പെട്ടു.
ആത്മഹത്യാക്കുറിപ്പ് കണ്ട് പായലാണ് മരിച്ചതെന്ന് വിശ്വസിച്ച ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു. തന്റെ മുഖം പൊള്ളി വികൃതമായതിനാൽ തനിക്കിനി ജീവിക്കാൻ ആഗ്രഹമില്ലെന്നായിരുന്നു ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
നവംബർ 12 മുതൽ മാൾ ജീവനക്കാരിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതിനൽകിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പായൽ ഭാട്ടിയയെ ഗ്രേറ്റർ നോഡിയ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, അജയ് താക്കൂറുമായുള്ള ബന്ധം കുടുംബം അംഗീകരിക്കില്ലെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു നാടകം കളിച്ചതെന്ന് മുത്തശ്ശൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |