മലപ്പുറം: അദ്ധ്യാപകരായ കദീജയും ഹാഷിമും അമ്മ ജിനിഷയും വീൽചെയറിൽ വേദികളിൽ നിന്നും വേദികളിലേക്ക് കൊണ്ടുപോകുമ്പോഴും മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം അനുശ്രീയുടെ മുഖത്തുണ്ടായിരുന്നു. മഞ്ചേരി എച്ച്.എം. വൈ.എച്ച്.എസ്.എസിലെ ഈ പത്താം ക്ലാസുകാരി ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി, സംഘനൃത്തം, സംഘഗാനം എന്നീ മത്സരങ്ങളിലായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ ജില്ലാ കലോത്സവത്തിന്റെ രണ്ടാംനാൾ സ്കൂളിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്ത് ഹാളിൽ നിന്നും ഇറങ്ങുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. കാലിന് പരിക്കേറ്റ് പ്ലാസ്റ്റർ ഇട്ടതോടെ കുച്ചിപ്പുടിയിലും സംഘനൃത്തത്തിലും പങ്കെടുക്കാനായില്ല. മൂന്നാഴ്ച പ്ലാസ്റ്റർ ഇടണം എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. പെട്ടെന്നുള്ളതായതോടെ അനുശ്രീയ്ക്ക് പകരം വേറൊരാളെ കണ്ടെത്താനാവാത്തതിനാൽ സംഘനൃത്തത്തിൽ ടീം മത്സരിച്ചില്ല . പങ്കെടുത്ത സംഘഗാന മത്സരത്തിൽ എ ഗ്രേഡ് നേടുകയും ചെയ്തു. അനുശ്രീക്കും ഒപ്പം ചേർന്ന് പാടിയ കൂട്ടുകാരിക്കും മൈക്ക് താഴെ നൽകിയാണ് മത്സരം നടത്തിയത്. കുച്ചുപ്പുടിയിൽ കഴിഞ്ഞ തവണ നടന്ന മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇന്ദ്രൻസ് പ്രധാന വേഷം ചെയ്യുന്ന കായ്പോള സിനിമയിലും മൂന്നോളം ഷോർട്ഫിലിമിലും ആൽബത്തിലും അഭിനയിച്ചിട്ടുണ്ട്. ഗിരീഷ് നടുവത്താണ് ക്ലാസിക് നൃത്തം പഠിപ്പിക്കുന്നത്. സംഘനൃത്തത്തിന്റെ ഗുരു ഷിബുവാണ്. എളങ്കൂർ തൊട്ടിത്തൊടിക വീട്ടിൽ പ്രകാശനാണ് അച്ഛൻ. അജയ്പ്രകാശ്, അതുല്യ, അജല്യ എന്നിവർ സഹോദരങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |