ഗുരുവായൂർ: സംഗീതത്തിന്റെ പെരുമഴ തീർത്ത് പഞ്ചരത്ന കീർത്തനാലാപനം. ഏകാദശിയോട് അനുബന്ധിച്ച് നടന്നുവരുന്ന ചെമ്പൈ സംഗീതോത്സവത്തിൽ ഇന്നലെ രാവിലെയാണ് കർണാടക സംഗീതത്തിലെ പ്രഗത്ഭർ ചേർന്ന് പഞ്ചരത്‌ന കീർത്തനാലാപനം നടത്തിയത്. സൗരാഷ്ട്ര രാഗത്തിലെ ഗണപതിം എന്നു തുടങ്ങുന്ന ഗണപതി സ്തുതിയോടെയാണ് കീർത്തനാലാപനം തുടങ്ങിയത്. ത്യാഗരാജസ്വാമികളുടെ നാട്ടരാഗത്തിലുള്ള ജഗതാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുക്കുഗല എന്ന കീർത്തനവും സാദിഞ്ജനേയും വരാളിയിൽ കനകരുചിരയും ശ്രീരാഗത്തിലെ എന്തൊരു മഹാനു ഭാവലു എന്ന കീർത്തനവും ആലപിച്ചതോടെ നൂറുകണക്കിന് സംഗീതാസ്വാദകർ ആനന്ദ ലഹരിയിലായി. ഒരു മണിക്കൂറോളം നീണ്ട പഞ്ചരത്‌ന കീർത്തനാലാപനത്തിൽ സംഗീതജ്ഞരായ ടി.വി ഗോപാലകൃഷ്ണൻ, ഡോ.കെ.എൻ രംഗനാഥ ശർമ്മ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, വിജയലക്ഷ്മി സുബ്രഹ്മണ്യൻ, ഡോ.ബി.അരുന്ധതി, ഡോ.ഭാവന രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള ഗായകരും പ്രൊഫ.വൈക്കം വേണുഗോപാൽ, ഡോ.കുഴൽമന്ദം രാമകൃഷ്ണൻ, എൻ.ഹരി, തിരുവിഴ ശിവാനന്ദൻ ഉൾപ്പെടെയുള്ള പക്കമേളക്കാരും അടക്കം നൂറോളം കലാകാരന്മാർ കീർത്തനാലാപനത്തിൽ പങ്കുചേർന്നു.
ഗജരാജൻ കേശവൻ സ്മരണയിൽ ഗുരുവായൂർ
ഗുരുവായൂർ: ഗജരാജൻ സ്മരണയിൽ ഗുരുവായൂർ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കം. തങ്ങളുടെ മുൻഗാമിക്ക് പ്രണാമം അർപ്പിക്കാനായി ദേവസ്വം ആനത്തറവാട്ടിലെ ഇളംതലമുറക്കാർ ഇന്നലെ ഗജരാജൻ കേശവന്റെ പ്രതിമയ്ക്ക് ചുറ്റും ഒത്തുകൂടി. ഇന്നലെ രാവിലെ 7ന് തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ നിന്നും ഗജരാജൻ കേശവന്റെയും ഗുരുവായൂരപ്പന്റെയും മഹാലക്ഷ്മിയുടെയും ഛായാചിത്രം വഹിച്ചുള്ള ഗജഘോഷയാത്രയോടെയാണ് അനുസ്മരണ ചടങ്ങിന് തുടക്കമായത്.
ഗജവീരൻ ഇന്ദ്രസെൻ ഗജരാജൻ കേശവന്റെയും, ഗജവീരന്മാരായ ബൽറാം ഗുരുവായൂരപ്പന്റെയും ഗോപികണ്ണൻ മഹാലക്ഷ്മിയുടെയും ഛായാചിത്രം വഹിച്ചു. മഞ്ജുളാൽ വഴി ക്ഷേത്രനടയിലെത്തിയ ഘോഷയാത്ര ഗുരുവായൂരപ്പനെ തൊഴുത് ക്ഷേത്രം പ്രദക്ഷിണം വെച്ച ശേഷം കേശവന്റെ പ്രതിമയ്ക്ക് മുന്നിലെത്തി. കേശവന്റെ സ്മരണ പുതുക്കി ഇന്ദ്രസെൻ കേശവപ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |