കൊല്ലങ്കോട്: പത്ര - ദൃശ്യ മാദ്ധ്യമ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ നോട്ടീസും രസീതും അച്ചടിച്ച് കച്ചവട സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തുന്ന സംഘത്തെ നാട്ടുകാർ പിടികൂടി. അയിലൂർ സ്വദേശിയായ രമേഷ് കൃഷ്ണൻ, പ്രദീപ് എന്നിവരെയാണ് ഊട്ടറ മലയമ്പള്ളത്ത് പണപ്പിരിവ് നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി തടഞ്ഞത്. ഇരുവരും കേരള കൗമുദിയുടേത് ഉൾപ്പെടെ പ്രമുഖ പത്ര- ദൃശ്യമാദ്ധ്യമ സ്ഥാപനങ്ങളെ പേരുകൾ ദുരുപയോഗം ചെയ്താണ് ആളുകളിൽ നിന്ന് ചെറുതും വലുതുമായ തുകകൾ സംഭാവനയായി വാങ്ങുന്നത്. ഇന്നലെ രാവിലെ വടവന്നൂർ ഊട്ടറയിൽ വച്ച് നാലുപേരിൽ നിന്ന് പണപ്പിരിവ് നടത്തിയ ശേഷം മുങ്ങാൻ തുടങ്ങവേയാണ് നാട്ടുകാർ പിടികൂടിയത്. ചോദ്യം ചെയ്യലിൽ തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ആളുകൾക്ക് പണം തിരികെ കൊടുത്തു. തുടർന്ന് സ്ഥലത്തുനിന്ന് ഇരുവരും കടന്നുകളഞ്ഞു.
കേരള കൗമുദിയുടെ പാലക്കാട് ലേഖകൻ, മറ്റൊരു പത്ര സ്ഥാപനത്തിലെ സർക്കുലേഷൻ വിഭാഗത്തിൽ ജോലിയുള്ളയാൾ, ദൃശ്യമാദ്ധ്യമ പ്രതിനിധ എന്ന് നോട്ടീസ് അച്ചടിച്ചാണ് പണപ്പിരിവ് നടത്തിയത്. കേരളകൗമുദിയുടെ പേര് ദുരുപയോഗം ചെയ്ത് പണം തട്ടുന്ന സംഘത്തെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ലേഖകൻ കെ.വി.സുബ്രഹ്മണ്യൻ നൽകിയ പരാതിയിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |