തൃശൂർ: അന്തർദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമല കോളേജിൽ ഭിന്നശേഷി വ്യക്തികൾക്കായി ഉണർവ് കലാമത്സരങ്ങൾ സംഘടിപ്പിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാർ പരിപാടിയിൽ പങ്കെടുത്തു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ഇലക്‌ഷൻ വിഭാഗം എന്നിവയുടെ സേവനങ്ങളും ഉണർവിന്റെ ഭാഗമായി നടന്നു. ഭിന്നശേഷി വിദ്യാർത്ഥികളിൽ ഉന്നത വിജയം നേടിയവർക്ക് വിജയാമൃതം പദ്ധതി പ്രകാരമുള്ള അവാർഡ് വിതരണവും നടന്നു.
ഭിന്നശേഷിയുള്ള പ്രതിഭകളുടെ കഴിവുകളെ കണ്ടെത്തി അംഗീകരിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് ഉണർവ് - 2022. കലാപരിപാടികളുടെ ഉദ്ഘാടനം പതാക ഉയർത്തി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി. മഞ്ജിത്ത് നിർവഹിച്ചു.
സമാപന സമ്മേളനം കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജയിംസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വില്ലി ജിജോ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ലിഷോയ് മുഖ്യാതിഥിയായിരുന്നു. ലീഗൽ സർവീസ് അതോറിറ്റി ഉദ്യോഗസ്ഥർ, സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |