തിരുവനന്തപുരം: നഗരസഭയെ രാഷ്ട്രീയ തർക്കങ്ങൾക്കുള്ള വേദിയാക്കരുതെന്ന് കത്ത് വിവാദത്തിൽ പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് മന്ത്രി എം.ബി. രാജേഷ്. നഗരസഭയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തി പാവപ്പെട്ടവന്റെ പ്രവേശനംപോലും തടയുന്നത് അംഗീകരിക്കാനാകില്ല. തദ്ദേശ സ്ഥാപനങ്ങൾ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾക്ക് അതീതമായി ഐക്യത്തോടെ പ്രവർത്തിക്കണം. ഏറ്റവും സാധാരണക്കാരന്റെ ദൈനംദിന ജീവിതപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവയാണ് തദ്ദേശ സ്ഥാപനങ്ങൾ. കരിമഠം കോളനിയിൽ നിർമ്മാണം പൂർത്തിയായ ഫ്ളാറ്റുകളുടെ താക്കോൽ ദാനവും പുതിയ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.പതിനായിരക്കണക്കിന് വീടുകൾ നിർമ്മിച്ചു നൽകിയ നഗരസഭയാണ് തിരുവനന്തപുരത്തേത്. അടുത്തിടെ നഗരസഭയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ഇത് വ്യക്തമാക്കുന്നു. എന്നാൽ അതൊക്കെ മറച്ചുവയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നഗരസഭ കൂടുതൽ ഊന്നൽ നൽകുന്നത് സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കാണ്. അതിൽ എതിർപ്പും അസംതൃപ്തിയും പല കോണുകളിൽ നിന്നുമുണ്ടാകുന്നു. ഇങ്ങനെയുണ്ടാകുന്ന വിവാദങ്ങൾ വികസനത്തിന് തടസമാകാൻ അനുവദിക്കരുത്.
മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എസ്.സലിം, ഡി.ആർ അനിൽ, എൽ.എസ് ആതിര, ജിഷ ജോൺ, കൗൺസിലർ കെ.കെ. സുരേഷ്, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, പ്രോജക്ട് ഓഫീസർ ജി.എസ് അജികുമാർ, സൂപ്രണ്ടിംഗ് എൻജിനിയർ ജി.എസ് അജിത്കുമാർ,സി.പി.എം ചാല ഏരിയ സെക്രട്ടറി എസ്. ജയിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |