വിപണിയിൽ മൂന്നും നാലും രൂപയ്ക്ക് വിൽക്കുന്ന ചെരാത് ഇവിടെ രണ്ട് രൂപയ്ക്ക് ലഭിക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ തൊഴുക്കൽ ഗ്രാമം മാസങ്ങളായി തിരക്കിലാണ്. തൃക്കാർത്തികയ്ക്ക് വീടുകളിൽ പ്രകാശം പരത്തുന്ന മൺചെരാതുകൾ, കരവിരുതും നൈപുണ്യവും കൊണ്ട് മെനഞ്ഞെടുത്തതിന്റെ സംതൃപ്തിയിലാണ് ഈ ഗ്രാമം. ഇരുന്നൂറ് വർഷത്തിലധികമായി ഇവിടെ കളിമൺ വസ്തുക്കൾ നിർമ്മിക്കുന്നുണ്ട്. പതിനായിരക്കണക്കിന് ചെരാതുകളാണ് ഈ കാർത്തികയ്ക്ക് തൊഴുക്കലിലെ ചൂളകളിൽ രൂപം കൊണ്ടത്. ചന്തകളിലും കടകളിലും വിൽക്കുന്നതിന് പുറമേ തൃക്കാർത്തിക ദിനത്തിൽപ്പോലും മൺചെരാതുകൾ വാങ്ങാനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യക്കാർ തൊഴുക്കലിലെത്തുന്നുണ്ട്. 200ഓളം കുടുംബങ്ങൾ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നെങ്കിലും കൊവിഡിനുശേഷം കൃഷ്ണ പോട്ടറി പോലുള്ള സ്വകാര്യ യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് നിർമ്മാണം.നെയ്യാറ്റിൻകര,ആറ്റിങ്ങൽ,വർക്കല,നെടുമങ്ങാട്,കിഴക്കേകോട്ട എന്നിവിടങ്ങളിൽ ചെരാത് വിൽപ്പനയുണ്ട്. ചെരാതുകൾക്ക് പുറമേ അലങ്കാര വസ്തുക്കൾ,അടുക്കള സാമഗ്രികൾ,പൊങ്കാലയ്ക്കുള്ള കലങ്ങൾ എന്നിവയും തൊഴുക്കൽ ഗ്രാമത്തിൽ നിർമ്മിക്കാറുണ്ട്.ആറ്റുകാൽ പൊങ്കാലയ്ക്ക് വിദേശികൾ പോലും കലങ്ങൾ വാങ്ങാൻ ഇവിടെയെത്താറുണ്ട്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ തൊഴിലാളികളാണ്.സ്ത്രീകളാണ് കൂടുതൽ സജീവം. തൊഴുക്കലിന് പുറമേ പാറശാല,മേലാങ്കോട് എന്നിവിടങ്ങളിലും വർഷങ്ങളായി മൺചെരാതുകൾ നിർമ്മിക്കാറുണ്ട്.
ചെരാത് തയ്യാറാക്കുന്നത്
നെയ്യാറിനോടു ചേർന്ന പാടങ്ങളിൽ നിന്നാണ് ചെരാത് നിർമ്മാണത്തിനാവശ്യമായ മണ്ണെടുക്കുന്നത്. അടിഭാഗത്താണ് നിർമ്മാണത്തിന് അനുയോജ്യമായ മണ്ണ് ലഭിക്കുന്നത്.ചുവന്ന മണ്ണും വെള്ള മണ്ണും ഒരുമിച്ച് ചേർക്കും.ബലത്തിനായി ആറ്റിൻകരയിലെ പൂഴിമണലും. പഗ് മില്ലിൽ അരച്ചെടുത്തിട്ട് വീലിൽ വച്ച് മെനഞ്ഞെടുക്കും.ഒരു മാസത്തിന് ശേഷം ചൂളയിൽ വച്ച് വേവിച്ച് തണുപ്പിച്ചെടുത്താൽ ചെരാത് തയ്യാർ.പൊട്ടിപ്പോകാതെ ഒരുപാട് നാൾ ഇവ സൂക്ഷിച്ച് വയ്ക്കാനാവും.
പ്രതിസന്ധികളിലും പ്രതീക്ഷ
കളിമണ്ണ് ഖനനം ചെയ്യുന്നതിലെ തടസം മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ശുദ്ധമായ കളിമണ്ണ് ലഭിക്കാത്തതും പ്രശ്നമാണ്.കൊവിഡിനുശേഷം പലരും പുതിയ തൊഴിലുകൾ തേടിപ്പോയി. തമിഴ്നാട്ടിലെ തോവാള, ചുങ്കൻകട തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തുന്ന സാധനങ്ങൾ വില കുറച്ച് വിൽക്കുന്നതും വെല്ലുവിളിയായിട്ടുണ്ട്.തമിഴ്നാട്ടിൽ സർക്കാർ അനുമതിയോടും ആനുകൂല്യത്തോടും കൂടി സുലഭമായി മണ്ണെടുക്കാനാകും.എന്നാൽ കേരളത്തിൽ വിലകുറച്ച് വിറ്റാൽ ലാഭം കിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ചെരാതിന് പകരം മെഴുകുതിരികൾ ഉപയോഗിക്കുന്നതും ഈ രംഗത്തെ ഇരുട്ടിലാക്കുന്നു.സർക്കാർ ആനുകൂല്യം കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൃക്കാർത്തിക ദിനത്തിൽ തൊഴുക്കൽ നിവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |