കൊല്ലം: ഭൂമി രജിസ്ട്രേഷൻ ഓൺലൈനാക്കിയതിന് പിന്നാലെ ഫോറം സമ്പ്രദായം കൂടി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം നടപ്പായാൽ ആയിരക്കണക്കിന് ആധാരമെഴുത്തുകാർ വഴിയാധാരമാകും.
ഇതിന് പുറമേ ഭൂമി സംബന്ധമായ ക്രമക്കേടുകളും കേസുകളും വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. സർക്കാരിന് കോടിക്കണക്കിന് രൂപയുടെ വരുമാനം നൽകുന്നവരാണ് ആധാരം എഴുത്തുകാർ. എന്നാൽ ഭൂമി രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതോടെ തൊഴിൽ കുത്തനെ ഇടിഞ്ഞു. ഇതോടെ ആധാരമെഴുത്തുകാരിൽ വലിയൊരു വിഭാഗത്തിന് നിതൃവൃത്തിക്ക് പോലും പണമില്ലാതെയായി. ഇതിനിടയിലാണ് ഫോറം സമ്പ്രദായം കൊണ്ടുവരുന്നത്.
നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് ആലോചനയിലുള്ളത്. ഇത് നടപ്പായാൽ പ്രതിസന്ധികളെ അതിജീവിച്ച് ഈ രംഗത്ത് ഇപ്പോൾ തുടരുന്നവർക്ക് കൂടി തൊഴിൽ നഷ്ടമാകും.
ക്രമക്കേട്, കബിളിപ്പിക്കൽ, തട്ടിപ്പ് എന്നിവയ്ക്കുള്ള അവസരം പരമാവധി ഇല്ലാതാക്കുന്ന തരത്തിലാണ് പരമ്പരാഗത ആധാരമെഴുത്ത്. ഫോറം സമ്പ്രദായത്തിൽ വസ്തുവിന്റെ എലുക, തേട്ട ക്രമം, ഭൂമി വാങ്ങാൻ ഉപയോഗിക്കുന്ന പണത്തിന്റെ സ്രോതസ്, തുടങ്ങിയവ ആധാരത്തിലുണ്ടാകില്ല. ഇത് അതിർത്തി തർക്കങ്ങൾക്ക് പുറമേ സാമ്പത്തിക തട്ടിപ്പുകൾക്കും വഴിവയ്ക്കും. ഇതിന് പുറമേ ഫയലിംഗ് ഷീറ്റ് ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. എഴുത്തുനിടയിൽ പറ്റിയ ആധാരത്തിലെ വെട്ടലും തിരുത്തലും ഫയലിംഗ് ഷീറ്റിൽ ഉണ്ടാകും. ഈ സംവിധാനം ഒഴിവാക്കുന്നതോടെ പുതിയ തിരുത്തലുകൾ കൂട്ടിച്ചേർത്ത് ആധാരങ്ങളിൽ വൻ ക്രമക്കേട് നടക്കാനും സാദ്ധ്യതയുണ്ട്.
നിലവിൽ സംസ്ഥാനത്ത് 2000 ചതുരശ്ര കിലോമീറ്റർ വനം കൈയേറിയിട്ടുണ്ട്. ഇവയ്ക്ക് ആധാരമുണ്ടാക്കി രജിസ്റ്റർ ചെയ്യാനുള്ള അവസരം ഒരുക്കാനാണ് ഫോറം സമ്പ്രദായം കൊണ്ടുവരുന്നത്. പണവും കൈയൂക്കുമുള്ളവൻ കാര്യക്കാരാകും. അതോടൊപ്പം ആധാരമെഴുത്തുകാർ പട്ടിണിയാകും. ക്രമക്കേടുകൾക്കും ഭൂമി തർക്കങ്ങൾ വർദ്ധിക്കാനും ഇടയാക്കുന്ന പരിഷ്കാരങ്ങൾക്കുള്ള നീക്കം അവസാനിപ്പിക്കണം.
ജി.മുരളീധരൻ
ആധാരമെഴുത്ത് സ്റ്റേറ്റ് ലൈസൻസി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |