പത്തനംതിട്ട : പിൻവാതിൽ നിയമനവും അഴിമതിയും നടത്തി മുഖ്യമന്ത്രി ധിക്കാരം തുടർന്നാൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷിബു ബേബി ജോൺ പറഞ്ഞു. വിലക്കയറ്റത്തിനും പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ കാലം വരെ സി.പി.എം നേതാക്കൾക്ക് അഴിമതിയെന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യമായിരുന്നു. പിണറായി വിജയൻ വന്നശേഷം പിൻവാതിൽ നിയമനങ്ങൾ, യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗം, കൊലപാതകങ്ങൾ, പീഡനക്കേസുകൾ തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. വിലക്കയറ്റവും അഴിമതിയും സർക്കാരിന് വിഷയമല്ലാതായി. ഒന്നാം പിണറായി സർക്കാർ പി.എസ്.സി നിയമനങ്ങൾ അട്ടിമറിച്ചു. രണ്ടാം പിണറായി സർക്കാർ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തികളാക്കി. ഡി.വൈ.എഫ്.എെ, സി.പി.എം പ്രവർത്തകർക്ക് മാത്രമാണ് നിയമനങ്ങൾ നൽകുന്നത്.
അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും എന്ന ചൊല്ലുപോലെയാണ് തിരുവനന്തപുരം മേയറെന്ന് ഷിബു ബേബി ജോൺ പരിഹസിച്ചു.
മയക്കുമരുന്നിനെതിരെ പോരാട്ടം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ നേതാക്കൾ മയക്കുമരുന്ന് ലോബികളായി. പെൺകുട്ടികളെ മയക്കുമരുന്നിന്റെ കാരിയർ ആക്കുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നു. മന്ത്രിസഭാ യോഗങ്ങൾ അരമണിക്കൂർ പോലും നീളുന്നില്ല. അജണ്ട വായിക്കും, മുഖ്യമന്ത്രി പറയും. ചർച്ചയില്ലാതെ അവസാനിക്കും. വലിയ പരാജയമായ മന്ത്രി വീണാജോർജ് ഉദ്യോഗസ്ഥർക്ക് അത്ഭുതമായി മാറി. ടി.വിയിലിരുന്ന് വാർത്തവായിക്കുന്ന പോലെയല്ല മന്ത്രിപ്പണി.
വിഴിഞ്ഞം കേരളത്തിന്റെ അഭിമാന പദ്ധതിയാണ്. വിഴിഞ്ഞം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ പദ്ധതിയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കോൺഗ്രസ് നേതാക്കളായ പ്രൊഫ.പി.ജെ കുര്യൻ, പന്തളം സുധാകരൻ, കെ.ശിവദാസൻ നായർ, മാലേത്ത് സരളാദേവി, എ.സുരേഷ്കുമാർ, യു.ഡി.എഫ് നേതാക്കളായ ജോസഫ് എം.പുതുശേരി, വിക്ടർ ജോർജ്, കെ.എസ്.ശിവകുമാർ, ജോർജ് വറുഗീസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |