ഡെസ്റ്റിനേഷൻ റേറ്റിംഗ് സംവിധാനത്തിന് തുടക്കം
തിരുവനന്തപുരം: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള ' ഡെസ്റ്റിനേഷൻ റേറ്റിംഗ് ' സംവിധാനത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു.
ടൂറിസം കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്‌കാൻ ചെയ്‌ത് വിവിധ മാനദണ്ഡങ്ങളിലായി സന്ദർശകർക്ക് ഒന്നു മുതൽ അഞ്ച് സ്റ്റാർ വരെ നൽകാം. ഏറ്റവും മികച്ച റേറ്റിംഗ് ലഭിക്കുന്ന കേന്ദ്രത്തിലെ ജീവനക്കാർക്ക് ജില്ലാ കളക്ടറുടെ പ്രത്യേക പാരിതോഷികം ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിംഗ് രേഖപ്പെടുത്താനുള്ള സംവിധാനമൊരുക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പദ്ധതി.
സഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വികസന സമിതി കമ്മിഷണർ അനുകുമാരി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ വീട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.
പദ്ധതി ഇങ്ങനെ
----------------------------------
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള നെയ്യാർഡാം,കാപ്പിൽ,ശാസ്‌താംപാറ,വേളി,ശംഖുംമുഖം,ആക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡെസ്റ്റിനേഷൻ റേറ്റിംഗ് ഏർപ്പെടുത്തുന്നത്. അടുത്തഘട്ടത്തിൽ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരുടെ പെരുമാറ്റം, ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ, ടോയ്‌ലെറ്റുകളുടെ ശുചിത്വം, പ്രത്യേക പരാമർശം, നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് രേഖപ്പെടുത്താൻ കഴിയുക. സന്ദർശകരുടെ അഭിപ്രായങ്ങൾ പരിശോധിച്ച ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പ്രത്യേക റേറ്റിംഗ് ഏർപ്പെടുത്തും. കേന്ദ്രങ്ങളിലെ സൗകര്യങ്ങളിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അതും സഞ്ചാരികൾക്ക് രേഖപ്പെടുത്താം. ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |