തിരുവനന്തപുരം: നടുറോഡിൽ അതിരാവിലെ നടന്ന അരുംകൊല നേരിട്ടുകണ്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും വഴയില നിവാസികൾ. വെട്ടേറ്റുവീഴുമ്പോൾ രാജേഷിനെ ദയനീയമായി നോക്കി ' എന്നെ കൊല്ലല്ലേയെന്ന ' സിന്ധുവിന്റെ നിലവിളി ഇപ്പോഴും മറക്കാൻ കഴിയുന്നില്ലെന്ന് സമീപവാസികൾ പറയുന്നു.
വഴയില ഇലഞ്ഞിക്കൽ ഫ്യുവൽസ് എന്ന പെട്രോൾ പമ്പിന് സമീപമാണ് ഇന്നലെ രാവിലെ 9ഓടെ നഗരത്തെ ഞെട്ടിച്ച അരുംകൊല നടന്നത്. വഴയില ജംഗ്‌ഷനിൽ ബസിറങ്ങിയ സിന്ധുവും രാജേഷും പരസ്‌പരം കയർത്തുസംസാരിച്ചാണ് നടന്നതെന്ന് ദൃക്‌സാക്ഷി രമേശൻ പറഞ്ഞു. ടിപ്പർ ഓടിക്കുന്ന രമേശൻ അതിരാവിലെയുള്ള ഓട്ടംകഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരും നടന്നുപോകുന്നത് കണ്ടത്. രാജേഷിന്റെ മുതുകിൽ കറുത്ത ബാഗും സിന്ധുവിന്റെ കൈയിൽ ഒരു ബാഗും സഞ്ചിയും ഉണ്ടായിരുന്നു. മതിലിന്റെ മറവിൽ ഇവരെത്തിയപ്പോൾ പെട്ടെന്ന് സ്ത്രീയുടെ നിലവിളി കേട്ടു. ഓടിയെത്തുമ്പോൾ കൈയിൽ വെട്ടുകത്തിയുമായി രാജേഷ് സിന്ധുവിനെ റോഡിലിട്ട് ആഞ്ഞുവെട്ടുകയായിരുന്നു. ഈ സമയം നിരവധി വാഹനങ്ങൾ അതുവഴി പോയെങ്കിലും ആരും നിറുത്തിയില്ലെന്ന് രമേശൻ പറഞ്ഞു. താൻ ഓടി അടുത്തെത്തിയെങ്കിലും രാജേഷ് സിന്ധുവിന്റെ കഴുത്തിലും തലയിലും ആഞ്ഞുവെട്ടി. നിലത്തുവീണ് പിടയുന്ന സിന്ധുവിനെ വീണ്ടും വെട്ടിയശേഷം വെട്ടുകത്തി സിന്ധുവിന്റെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഇതോടെ രമേശനും സമീപത്ത് ഓടിയെത്തിയവരും ചേർന്ന് രാജേഷിനെ തടഞ്ഞു. രമേശൻ ഇയാളുടെ കോളറിൽ ബലമായി പിടിച്ചുനിറുത്തി. വാഹനങ്ങൾ നിറുത്തി ഇറങ്ങിയവരും കൂടെയുണ്ടായിരുന്നവരും ആംബുലൻസിനെയും പൊലീസിനെയും വിളിച്ചു. ആംബുലൻസെത്തുന്നതിനു മുമ്പ് പൊലീസെത്തി സിന്ധുവിനെ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാതൊരു പ്രതിരോധവുമില്ലാതെ രാജേഷ് പൊലീസിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചില്ലെന്നും യാതൊരു കൂസലുമില്ലാതെയാണ് അയാൾ സ്ഥലത്ത് നിന്നതെന്നും സമീപവാസി ബേബി ജോർജ് പറഞ്ഞു.
സുഹൃത്ത് ജീവിത പങ്കാളിയായി,
ഒടുവിൽ ജീവനെടുത്തു
പാലോട്: ആദ്യം സുഹൃത്തും പിന്നീട് ജീവിത പങ്കാളിയുമായി മാറി ഒടുവിൽ അയാളുടെ കൊലക്കത്തിക്ക് സിന്ധു ഇരയായി. രാജേഷിന്റെ അമ്മയ്‌ക്ക് പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയുണ്ടായിരുന്നപ്പോൾ സ്റ്റാഫ് ക്വാർട്ടേഴ്സിലായിരുന്നു ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
ക്വാർട്ടേഴ്സിനു സമീപം പൊൻകുഴിയിലായിരുന്നു സിന്ധുവിന്റെ കുടുംബം. അങ്ങനെ ചെറുപ്പം മുതൽ ഇവർക്ക് പരസ്‌പരം അറിയാമായിരുന്നു. പിന്നീട് നന്ദിയോട് പച്ച ഓരുക്കുഴിയിലേക്കും തുടർന്ന് പച്ച ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടിലേക്കും സിന്ധു താമസം മാറി. വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവ് ഉപേക്ഷിച്ചു. വീട്ടുജോലികൾ ചെയ്‌തും കെയർ ടേക്കറായും മകളെ വളർത്തി. 12 വർഷം മുമ്പാണ് രാജേഷ് സിന്ധുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. പത്തുവർഷത്തിലേറെയായി തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ ഹോം നഴ്സായിരുന്നു സിന്ധു. രാജേഷിന് കച്ചവടം നടത്താനും ഓട്ടോ വാങ്ങാനും ധാരാളം പണം തന്റെ സമ്പാദ്യത്തിൽ നിന്നും കടം വാങ്ങിയും മറ്റും നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. പാലോട് പ്ലാവറയിൽ ഉപജീവനമാർഗമായി സിന്ധു ജ്യൂസ് കട തുടങ്ങിയെങ്കിലും രണ്ടുമാസം മുമ്പ് അടച്ചുപൂട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |