കൊല്ലം: റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിക്കുന്നത് മൂന്ന് വർഷത്തിനകം പൂർത്തിയാകുമെന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ ഉറപ്പ് ജില്ലയ്ക്ക് പ്രതീക്ഷയാകുന്നു.
എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഉറപ്പ് നൽകിയത്. അത്യാധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ചാണ് നിർമ്മാണം. യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും പദ്ധതി തയ്യാറാക്കുക. വേൾഡ് ക്ലാസ് എ നിലവാരത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിന് 385.4 കോടി രൂപയുടെ അടങ്കൽ തുകയ്ക്കുള്ള പദ്ധതി അനുവദിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങൾ തദ്ദേശീയമായ വാസ്തുവിദ്യ ഉപയോഗിച്ച് സജ്ജമാക്കും. രണ്ട് ടെർമിനലുകളും ബന്ധിപ്പിക്കുന്ന കെട്ടിടസമുച്ചയങ്ങളാണ് ഒരുക്കുക. ഹരിത പദ്ധതിയായിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. റൂഫ് പ്ലാസയിൽ യാത്രക്കാർക്കുള്ള വിപുലമായ സൗകര്യങ്ങളും സജ്ജീകരിക്കും. മൾട്ടിലെവൽ കാർ പാർക്കിംഗ് നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |