തിരുവനന്തപുരം: നഗരത്തിൽ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാൻ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ സ്ഥാപിച്ച കുടിവെള്ള കിയോസ്കുകൾ വൃത്തിയാക്കിത്തുടങ്ങി. പുത്തരിക്കണ്ടം മൈതാനം,തകരപ്പറമ്പ്,പാളയം എന്നിവിടങ്ങളിലെ കിയോസ്കുകൾ വൃത്തിയാക്കാതെ പൊടിയും മാറാലയും മൂടി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണെന്ന കേരള കൗമുദി വാർത്തയെ തുടർന്നാണ് നടപടി. സ്മാർട്ട് സിറ്റി കരാർ നൽകിയ കോൺട്രാക്ടർമാർക്കാണ് കിയോസ്കുകൾ വൃത്തിയാക്കേണ്ട ചുമതല. എന്നാൽ ഇവരുടെ ജോലി മിക്കപ്പോഴും പാതിവഴിയിലാണെന്ന പരാതി ഉയർന്നിരുന്നു.കേരള കൗമുദി വാർത്തയ്ക്ക് ശേഷം എല്ലാദിവസവും കരാറുകാർ രാവിലെ തന്നെ കിയോസ്കുകൾ വൃത്തിയാക്കാറുണ്ടെന്ന് സ്മാർട്ട് സിറ്റി അധികൃതർ അറിയിച്ചു. 2.2 കോടിയുടെ പദ്ധതിയെ കുപ്പിവെള്ളത്തിന്റെ വില വർദ്ധനയും ശുദ്ധജല ദൗർലഭ്യവും പരിഹരിക്കാനുള്ള മാർഗമായിട്ടാണ് അവതരിപ്പിച്ചത്. അന്താരാഷ്ട്ര ചലചിത്രമേള ഉൾപ്പെടെ ആരംഭിച്ചതോടെ കിയോസ്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. കിയോസ്കിലെ ബേസിൻ കൈ കഴുകാനും പാത്രം കഴുകാനും ഉപയോഗിക്കരുതെന്ന നിർദ്ദേശം പലരും പാലിക്കാത്തത് പ്രശ്നമാണ്. തമ്പാനൂർ ബസ് ഷെൽട്ടർ,ബേക്കറി ജംഗ്ഷൻ,വഴുതക്കാട്, യൂണിവേഴ്സിറ്റി കോളേജ്,തകരപ്പറമ്പ്,എസ്.എം.വി,പാളയം ബുക്ക് സ്റ്റാൾ,മ്യൂസിയത്തിന് എതിർവശം,ജനറൽ ആശുപത്രി,കോർപ്പറേഷൻ ഓഫീസ്,ചാല മാർക്കറ്റ് എന്നിവിടങ്ങളിലെ കിയോസ്കുകളിൽ വെള്ളമെത്തിക്കുന്നതാണ് ഇനി അടുത്ത വിഷയമെന്നും അധികൃതർപറഞ്ഞു.
റോഡിൽ വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിപടലങ്ങളാണ് കിയോസ്കുക്കൾ പെട്ടെന്ന് വൃത്തിഹീനമാകുന്നതിന് കാരണം. കവർ ചെയ്യുന്നതും പ്രായോഗികമല്ല. തുടർ പരിശോധനകൾ നടത്തും. എത്രയും വേഗം എല്ലാ കിയോസ്കുകളിലും വെള്ളമെത്തിക്കാൻ ശ്രമിക്കും.
സ്മാർട്ട് സിറ്റി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |