തിരുവനന്തപുരം : മദ്യലഹരിയിൽ പത്തോളം പേർ ചേരി തിരിഞ്ഞ് നഗരത്തിൽ നാലിടത്ത് ഏറ്റമുട്ടി.
തമ്പാനൂരിലെ ബാർ,ഉപ്പിടാംമൂട് പാലം,ജനറൽ ആശുപത്രി വളപ്പ്,മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളിലായിരുന്നു വെള്ളിയാഴ്ച അർദ്ധരാത്രി തല്ലുമാല സൃഷ്ടിച്ചത്.സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. നാലിടത്തും പൊലീസെത്തുന്നതിന് മുമ്പ് അക്രമികൾ രക്ഷപ്പെട്ടു.ജനറൽ ആശുപത്രിയിൽ വച്ച് മർദ്ദനത്തിന് ഇരയായ പേട്ട സ്വദേശികളെ കന്റോൺമെന്റ് പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ പൊലീസ് ബന്ധപ്പെട്ടതിനു പിന്നാലെ സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിൽ കേസെടുത്തു.ബാറിൽ വച്ചുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ രാജാജി നഗർ സ്വദേശി വിഘ്‌നേഷിന്റെ പരാതിയിൽ തമ്പാനൂർ പൊലീസും കേസെടുത്തിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടിപ്രവർത്തകർ അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.താമ്പാനൂരിലെ ബാറിൽ നിന്നാണ് അടിയുടെ തുടക്കം.ഇതിൽ പരിക്കേറ്റവർ ജനറൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ മറ്റുള്ളവർ പിന്തുടർന്നെത്തി. തുടർന്ന് ഇരു സംഘങ്ങളും ഉപ്പിടാമൂട് പാലത്തിന് സമീപം വച്ച് വീണ്ടും കൈയാങ്കാളിയായി. അവിടെനിന്ന് രക്ഷപ്പെട്ട് ജനറൽ ആശുപത്രിയിലെത്തിയ പരിക്കേറ്റവരെ സംഘം വിടാതെ പിന്തുടർന്നതോടെ ആശുപത്രിയിലെ വാഹന പാർക്കിംഗ് ഏരിയയിലും ക്യാഷാലിറ്റിക്ക് മുന്നിലും പരസ്‌പരം കൈയാങ്കളിയായി. ഹെൽമെറ്റ് ഉപയോഗിച്ചും കൈയിൽ കിട്ടിയ വടികൾ ഉപയോഗിച്ചും പരസ്‌പരം ഏറ്റുമുട്ടി. അടികൊണ്ടു ഓടി മാറിയവരെ പിൻതുടർന്ന് ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു. സെക്യൂരിറ്റി ജീവനക്കാർക്കും ഇവരെ തടയാൻ സാധിച്ചില്ല.ഇതിനിടെ പൊലീസ് എത്തിയില്ലെന്നതാണ് കൗതുകം.പിന്നാലെ പരിക്കേറ്റവരെ ഡോക്ടർമാർ മെഡിക്കൽ കോളേജിലേക്ക് അയച്ചു. അവിടെ വച്ച് വീണ്ടും സംഘം ഏറ്റുമുട്ടുകയായിരുന്നു. എന്നാൽ അവിടേക്ക് ഉടൻ പൊലീസെത്തിയതോടെ അക്രമി സംഘം ചികിത്സതേടാൻ പോലും നിൽക്കാതെ ചിതറിയോടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |