വിഴിഞ്ഞം: കോവളം തീരത്തെ പ്രധാന ആകർഷണ കേന്ദ്രമായ ഇടക്കല്ല് പാറക്കൂട്ടം സഞ്ചാരികൾക്ക് അപകട ഭീക്ഷണിയാകുന്നു. ഇടക്കല്ല് പാറക്കൂട്ടത്തിലെ സംരക്ഷണ വേലികൾ തുരുമ്പെടുത്ത് നശിച്ചതാണ് അപകടഭീഷണി ഉയർത്തുന്നത്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഇരുമ്പ് സംരക്ഷണ വേലികളാണ് അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ നശിച്ചത്. ഹവ്വാ ബീച്ചിനെയും ലൈറ്റ് ഹൗസ് ബീച്ചിനെയും തമ്മിൽ വേർതിരിക്കുന്ന വലിയ പാറക്കൂട്ടങ്ങളാണ് ഇടക്കല്ല്. തീരത്തെത്തുന്ന സന്ദർശകർ മണിക്കൂറുകൾ ചെലവിട്ട് അസ്തമയം കണ്ടാണ് മടങ്ങുന്നത്. കോവളത്തെ ഇടക്കല്ലിൽ നിന്നാൽ സൂര്യാസ്തമയത്തിന്റെ മനോഹര ദൃശ്യാനുഭവമാണ് സഞ്ചാരികൾക്ക് ലഭിക്കുന്നത്. ഇവിടെ നിന്ന് സെൽഫിയെടുക്കുന്നതിന് തിരക്ക് കൂട്ടുകയാണ്. ഇവിടെ സഞ്ചാരികൾ കൂടുതൽ എത്തിത്തുടങ്ങിയതോടെയാണ് സംരക്ഷണവേലി തീർത്തത്. പകൽസമയത്ത് പാറക്കൂട്ടത്തിനു മുകളിൽ നിന്ന് സെൽഫിയെടുക്കാൻ തിരക്കാണ്. ഇവിടെ അപ്രതീക്ഷിതമായ തിരയടിക്കുന്നതാണ് അപകടത്തിന് കാരണം.
മുന്നറിയിപ്പ് ബോർഡുകൾ മാത്രം
2015ൽ ഇടക്കല്ല് പാറക്കൂട്ടങ്ങൾക്ക് സമീപം കടലിൽ കുളിക്കാനിറങ്ങിയ അഞ്ചംഗ വിദ്യാർത്ഥികളിൽ നാല് പേരെയും ഇവരെ രക്ഷിക്കാനിറങ്ങിയ ബാസ്കറ്റ് ബാൾ റഫറിയുമടക്കം അഞ്ച് പേരെ തിരയിൽപ്പെട്ട് കാണാതായിരുന്നു. ഇതിൽ രണ്ട് പേരുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. ഇതിനുശേഷം പൊലീസിന്റെയും അന്നത്തെ സ്ഥലം എം.എൽ.എയുടെയും നേതൃത്വത്തിൽ തീരത്ത് സുരക്ഷ ശക്തമാക്കാനും തെരുവുവിളക്കുകൾ സ്ഥാപിക്കാനും വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും പൊലീസ് എയ്ഡ് പോസ്റ്റുകൾ നിർമ്മിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പ് ബോർഡും സുരക്ഷാവേലിയും മാത്രം സ്ഥാപിച്ചതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല.
മുന്നറിയിപ്പിന് പുല്ലുവില
ഇപ്പോൾ പകൽ സമയത്തുപോലും ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് വിനോദ സഞ്ചാരികൾ ഇവിടെനിന്ന് സെൽഫിയെടുക്കുകയും പാറക്കൂട്ടങ്ങൾക്കിടയിൽ ഇറങ്ങുകയും ചെയ്യുന്നത്. രാത്രിയായാൽ ഇവിടെ എത്തുന്നവർക്ക് അപകടസാദ്ധ്യത ഏറെയാണ്. വെളിച്ചക്കുറവും സംരക്ഷണ വേലിയില്ലാത്തതും അപ്രതീക്ഷിത തിരയും ജീവൻ കവരാൻ സാദ്ധ്യത ഏറെയാണ്.
വാഗ്ദാനങ്ങൾ പാഴ് വാക്ക്
ഇടക്കല്ല് കേന്ദ്രീകരിച്ച് നിരവധി പദ്ധതികളാണ് മുൻ സർക്കാരുകൾ നടപ്പിലാക്കിയിരുന്നത്. ലൈഫ് ഗാർഡുകൾക്കായി വൻ തുക മുടക്കി വാച്ച് ടവർ സ്ഥാപിച്ചെങ്കിലും ലൈഫ് ഗാർഡുകൾക്ക് പ്രയോജന കരമല്ലാത്തതിനാൽ നിലവിൽ ഉപയോഗശൂന്യമായ നിലയിലാണ്. ലൈറ്റ് ഹൗസിൽ നിന്ന് ഇവിടേക്ക് ഒരു റോപ്പ് വേ പദ്ധതി ആസൂത്രണം ചെയ്തെങ്കിലും നടപ്പിലായില്ല. നിരവധി വർണ്ണച്ചെടികൾ നട്ടുപിടിപ്പിച്ചെങ്കിലും അവയെല്ലാം നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |