കോഴിക്കോട്: അതിജീവനത്തിനുവേണ്ടിയുള്ള ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസും. ബഫർസോൺ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ ജനങ്ങളെ പങ്കെടുപ്പിച്ച് സമരപ്രഖ്യാപന കൺവെൻഷനും ഇരകളുമായുള്ള സംവാദവും പ്രതിഷേധം ആളിക്കത്തിച്ചു. കെ റെയിലിൽ അര ഇഞ്ചുപോലും പിന്നോട്ടുപോകില്ലെന്ന് പറഞ്ഞ പിണറായി വിജയൻ കിലോമീറ്ററുകളോളം പിന്നോട്ടുപോയെന്ന് കൂരാച്ചുണ്ടിൽ പരിപാടി ഉദ്ഘാടനം ചെയ്ത മുൻ കെ.പി.സിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ ബഫർസോൺ വിഷയത്തിലും പിണറായി വിജയന് പിന്നോട്ട് പോകേണ്ടി വരുമെന്നും കേരളത്തിൽ കോൺഗ്രസുകാർ ഉള്ളിടത്തോളം കാലം ബഫർസോൺ ഈ രീതിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2019 ലെ മന്ത്രിസഭായോഗ തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമാണ്. പറയുന്ന വാക്കുകളോട് ആത്മാർത്ഥതയുണ്ടെങ്കിൽ ബഫർസോൺ സീറോ പോയിന്റിൽ നിലനിർത്താനുള്ള തീരുമാനം എടുക്കണം. ഈ മേഖലയിലെ സാധാരണ ജനങ്ങൾക്ക് തങ്ങളുടെ സ്വത്തുക്കൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. മാപ്പ് അപൂർണവും അശാസ്ത്രീയവുമാണ്. സാധാരണക്കാരന് വേഗത്തിൽ മനസിലാകുന്ന റോഡുകൾ അടയാളപ്പെടുത്തിയിട്ടില്ല. കർഷകരെയും മലയോര നിവാസികളെയും അക്ഷരാർത്ഥത്തിൽ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ എബ്രഹാം, അഡ്വ.പി.എം നിയാസ്, മുൻ ഭാരവാഹികളായ എൻ.സുബ്രഹ്മണ്യൻ, അഡ്വ.ഐ.മൂസ, കെ.ബാലകൃഷ്ണൻ കിടാവ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കെ.രാമചന്ദ്രൻ, കെ.എം ഉമ്മർ, ഹബീബ് തമ്പി, മുനീർ എരവത്ത്, എ.കെ അബ്ദുൾ സമദ്, ടി.ഗണേശ്ബാബു, രാജൻ മരുതേരി, മാജൂഷ് മാത്യൂസ്, കെ.ടി ജയിംസ്, അഗസ്റ്റിൻ കാരക്കട, പി. വാസു, പോളി കാരക്കട, ജോൺസൺ താന്നിക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |