മണ്ണൂർ: ആവശ്യത്തിന് ഡോക്ടർമാരില്ല, ചികിത്സതേടി മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾ വലയുന്നു. വർഷങ്ങൾക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ ആരോഗ്യ കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. ദിനംപ്രതി നൂറിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ ഇപ്പോൾ ഒരു ഡോക്ടർ മാത്രമാണുള്ളത്. മൂന്ന് ഡോക്ടർമാർ വേണ്ടിടത്ത് ഒരാളുടെ സേവനം എങ്ങുമെത്താത്ത അവസ്ഥയാണ്.
ഈ ഡോക്ടർക്ക് മാസത്തിൽ നാലുതവണ കുട്ടികൾക്കുള്ള കുത്തിവെപ്പിന് പോകേണ്ടിവരും. ഡോക്ടറില്ലാത്ത പക്ഷം രോഗികൾ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. ഒരു വർഷം മുമ്പ് വരെ ഇവിടെ പഞ്ചായത്ത് നിയോഗിച്ചതടക്കം മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. ഉച്ചക്ക് ശേഷവും ചികിത്സ ലഭ്യമായിരുന്നു. ഫണ്ടില്ലാത്തതിനാൽ പഞ്ചായത്ത് നിയോഗിച്ച ഡോക്ടറുടെ സേവനം ഒരു വർഷം മുമ്പ് നിലച്ചു. ഇതോടെ പ്രതിസന്ധിക്ക് തുടക്കമായി.
രണ്ടാമത്തെയാളെ സ്ഥലം മാറ്റുകയും ചെയ്തതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലുമായി. പ്രതിഷേധങ്ങൾക്ക് ഒടുവിൽ രണ്ടാഴ്ച മുമ്പ് ഒരു ഡോക്ടറെ നിയമിച്ചിരുന്നുവെങ്കിലും വൈകാതെ പുതുപ്പരിയാരത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സമീപ ആശുപത്രികളിലെല്ലാം മൂന്ന് ഡോക്ടർമാരുടെ സേവനം ലഭിക്കുമ്പോൾ മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തെ സർക്കാർ അവഗണിക്കുകയാണന്ന് പഞ്ചായത്ത് അംഗം വി.എം.അൻവർ സാദിഖ് പറഞ്ഞു.
പ്രശ്നത്തിന് പരിഹാരം കാണണം
കിടത്തി ചികിത്സയടക്കം എല്ലാ സൗകര്യങ്ങളുമുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഡോക്ടറില്ലാത്തതിനാൽ രോഗികൾ മടങ്ങി പോകുന്ന സാഹചര്യം തുടരുന്ന പക്ഷം സമരപരിപാടിയുമായി രംഗത്തിറങ്ങുമെന്നും വിഷയത്തിൽ ഡി.എം.ഒ ഇടപെടണമെന്നും പഞ്ചായത്തംഗങ്ങളായ വി.എം. അൻവർ സാദിഖ്, റജുല എന്നിവർ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |