നിയമനം വൈകിപ്പിച്ച് ആരോഗ്യ വകുപ്പ്
കൊല്ലം: ഉപരിപഠനത്തിനും മറ്റും അവധിയിൽ പോയി മടങ്ങിവന്ന ഡോക്ടർമാരുടെ നിയമനം വൈകുന്നതിനാൽ ജില്ലാ ആശുപത്രിയിൽ നാല് സീനിയർ സർജന്മാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.
സംസ്ഥാന തലത്തിൽ ഡോക്ടർമാരുടെ പ്രമോഷൻ നടപടികൾ വൈകുന്നതാണ് കാരണം. യൂറോളജി, ജനറൽ മെഡിസിൻ, ഫോറൻസിക്, ദന്തൽ സർജന്മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
അംഗബലം കുറവായതിനാൽ മറ്റ് ആശുപത്രികളിൽ നിന്ന് മാറ്റി നിയമിക്കാനും കഴിയുന്നില്ല. ആരോഗ്യ വകുപ്പിന്റെ മെല്ലെപ്പോക്ക് കാരണം ആയിരക്കണക്കിന് രോഗികളാണ് വലയുന്നത്.
മാസങ്ങൾ കാത്തിരുന്നിട്ടും നിയമനം ലഭിക്കാതായതോടെ പല ഡോക്ടർമാരും സ്വകാര്യ ആശുപത്രികളിലേക്ക് ചേക്കേറുകയാണ്. നിയമനം വൈകിപ്പിക്കുന്നത് ഇഷ്ടക്കാരെ നിയമിക്കാനാണെന്ന ആരോപണവും ശക്തമാണ്.
വർക്കിംഗ് അറേഞ്ച്മെന്റും പാളി
ജില്ലാ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിന്റെ തസ്തികയില്ല. ഇടയ്ക്കിടെ വർക്കിംഗ് അറേഞ്ച്മെന്റിൽ ന്യൂറോളജിസ്റ്റുകൾ എത്തുമ്പോൾ ഒ.പി ആരംഭിക്കും. ഡോക്ടർ പോകുമ്പോൾ ഒ.പി നിലയ്ക്കുന്ന അവസ്ഥയാണ്. ഒഴിവ് വന്ന ജനറൽ മെഡിസിൻ സർജന്റെ പോസ്റ്റിൽ ന്യൂറോളജിയിൽ എം.ഡിയുള്ള ഡോക്ടറെ നിയമിക്കുമെന്ന പ്രതീക്ഷയും പൊലിഞ്ഞു. അടുത്തിടെ ഈ തസ്തികയിലേക്ക് ജനറൽ മെഡിസിൻ അസി. സർജനെ നിയമിക്കുകയായിരുന്നു. ഇനി മറ്റേതെങ്കിലും ആശുപത്രിയിൽ നിന്നും വർക്കിംഗ് അറേഞ്ച്മെന്റിൽ ഡോക്ടറെ കിട്ടുമെന്നാണ് പ്രതീക്ഷ.
മരുന്നുകൾ നശിക്കുന്നു
മൂന്ന് വർഷം മുമ്പ് നൂറോളജിസ്റ്റ് വർക്കിംഗ് അറേഞ്ച്മെന്റിൽ എത്തിയപ്പോൾ ജില്ലാ ആശുപത്രിയിൽ ന്യൂറോളജി ഒ.പി തുടങ്ങിയിരുന്നു. ഈ ഡോക്ടർ പോയതോടെ മൂന്ന് മാസം മുമ്പ് ഒ.പി നിലച്ചു. ഒ.പി പ്രവർത്തിച്ചിരുന്ന കാലത്ത് സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചതിനൊപ്പം വൻവിലയുള്ള ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ സംഭരിച്ചിരുന്നു. ഈ മരുന്നുകളെല്ലാം ഇപ്പോൾ കെട്ടിക്കിടന്ന് നശിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |