വടക്കഞ്ചേരി: ക്രിസ്മസ് ആഘോഷം കൊഴുപ്പിക്കാൻ ക്രിസ്ത്യൻ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ മാംസ ആവശ്യത്തിനായുള്ള പോത്തുകളെ പ്രാദേശിക വ്യാപാരികൾ എത്തിച്ചു തുടങ്ങി.
കൂടുതൽ മാംസവും ആരോഗ്യവുമുള്ള പോത്തുകളെയും എരുമകളെയും തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക കശാപ്പ് ശാലകളോടനുബന്ധിച്ച് എത്തിച്ച് പ്രദർശനം നടത്തിയത്.
30000 മുതൽ 75,000 വരെ വിലയുള്ള ഉരുക്കളാണ് വ്യാപാരികൾ എത്തിച്ചിരിക്കുന്നത്. സാധാരണ ആഴ്ച അവസാനങ്ങളിലും ഇട ദിവസങ്ങളിലും ഒരു പോത്തിനെയോ എരുമയെയോ മാത്രം കശാപ്പു നടത്തിയിരുന്ന ഇടങ്ങളിൽ ക്രിസ്മസ് ആവശ്യത്തിനായി രണ്ടും നാലും ഉരുക്കളെ വീതം എത്തിച്ചിരിക്കുകയാണ് വ്യാപാരികൾ.
കഴിഞ്ഞ ശനിയാഴ്ച കുഴൽമന്ദം ചന്തയിൽ എത്തിയ മുഴുവൻ ഉരുക്കളും വൻകിട വ്യാപാരികളിൽ നിന്ന് വിറ്റുപോയതായി വ്യാപാരികൾ പറയുന്നു.
ചൊവ്വാഴ്ച നടന്ന പൊള്ളാച്ചി ചന്തയിൽ മാംസാവശ്യത്തിനായുള്ള ഉരുക്കൾക്ക് ആവശ്യക്കാർ ഏറെയുണ്ടായിരുന്നതായി വ്യാപാരികൾ പറഞ്ഞു. ക്രിസ്മസിനോടനുബന്ധിച്ച് ഇന്നും നാളെയുമാണ് പ്രധാനമായും മാംസ വില്പന നടക്കുന്നത്. പതിവ് കശാപ്പു ശാലകളെ കൂടാതെ പ്രത്യേക ക്രിസ്മസ് കശാപ്പ് ശാലകളും ഗ്രാമീണ മേഖലയിൽ തുറക്കുന്നുണ്ട്.
പത്തും പതിനഞ്ചും പേർ ചേർന്ന് ഓഹരിയെടുത്ത് പോത്തുകളെ വാങ്ങി മാംസം പങ്കിട്ടെടുക്കുന്ന രീതിയും പ്രാദേശികമായി നടക്കുന്നുണ്ട്. പൊതുവിപണിയിൽ രണ്ടുവർഷത്തിലേറെയായി പോത്തിറച്ചിക്ക് വില കൂടിയിട്ടില്ലെന്ന് മാംസ വ്യാപാരികൾ പറയുന്നു. പോത്തിറച്ചി വിപണിയിൽ നിലവിൽ 340 രൂപ മുതൽ 400 രൂപ വരെ വിലയുണ്ട്.
കശാപ്പു ശാലകളിലെ ശേഷിക്കുന്ന പോത്തിൻ തോലും എല്ലുകളും സംഭരിക്കുന്ന വ്യാപാരികൾ ഒരെണ്ണത്തിന് ഇപ്പോൾ 800 രൂപ മാത്രമാണ് നൽകുന്നത്.
രണ്ടുവർഷം മുമ്പ് വരെ 1800 രൂപ വരെ ലഭിച്ചിരുന്നതായി വ്യാപാരികൾ പറഞ്ഞു.
പ്രാദേശികമായി പോത്തുകളെ വളർത്തുന്നവർ ചുരുക്കമായതിനാലും മാംസാവശ്യത്തിന് അനുസരിച്ച് ഉത്പാദനം ഇല്ലാത്തതിനാലും മാംസാ ആവശ്യത്തിന് അയൽ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |