മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററുടെ ജോലി തിരക്കിനിടയിലും ഒഴിവു സമയങ്ങളിൽ ചിത്രങ്ങൾ വരയ്ക്കാൻ സമയം കണ്ടെത്തുകയാണ് പി. ഹരിദാസ്. ചെറുപ്പം തൊട്ടേ ചിത്രം വരയിലും ബാനറെഴുത്തുകളിലുമൊക്കെ സജീവമാണെങ്കിലും ഇവയൊന്നും ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല ഇദ്ദേഹം. 23 വർഷമായി കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തുവരുന്നു.
തിരൂർ അന്നാര പാട്ടുപറമ്പിൽ ഹരിദാസ് (56) ഒരു മികച്ച അനൗൺസർ കൂടിയാണ്. ഗാനമേളകൾക്കും ജീപ്പ് അനൗൺസ്‌മെന്റുകൾ, വായനശാലാ പരിപാടികൾ തുടങ്ങിയവയിൽ ഹരിദാസിന്റെ ശബ്ദം മുഴങ്ങിയിരുന്നു.
കോളേജ് പഠനകാലത്തും മത്സരങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേനേടി. കവിതാലാപനവും ഏറെ ഇഷ്ടപ്പെടുന്ന ഹരിദാസ് ചിത്രകലാദ്ധ്യാപകനും ആർട്ടിസ്റ്റുമായ ചെറിയച്ഛൻ തിരൂർ പി.പി.ലക്ഷ്മണൻ വഴിയാണ് ചിത്രകലയിലേക്ക് എത്തുന്നത്. ചെറിയച്ഛൻ വരയ്ക്കുന്നത് കണ്ടുപഠിച്ചും നൽകിയ നിർദേശങ്ങൾ ഉൾക്കൊണ്ടുമാണ് ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയത്. ഇതുവരെ നിരവധി ചിത്രങ്ങളും ബാനറുകളും തയ്യാറാക്കി കഴിഞ്ഞു. ചുമരെഴുത്തിനും ബോർഡെഴുത്തിനും ബാനറുകൾ തയ്യാറാക്കലിനുമൊക്കെ 1999ൽ കെ.എസ്.ആർ.ടി.സിയിൽ ജോലി ലഭിച്ചതിന് ശേഷം കുറവ് വന്നെങ്കിലും ഈ കലയോടുള്ള ഇഷ്ടം കൈവിട്ടിരുന്നില്ല.
പിന്നീട് ജോലിയിലെ ഒഴിവു സമയങ്ങളിൽ പെൻസിൽ ഡ്രോയിംഗിന് കൂടുതൽ ശ്രദ്ധ നൽകി. പോർട്രെയിറ്റ് ചിത്രങ്ങളിലെ മികവ് കണ്ട് സുഹൃത്തുക്കളും അടുത്ത് അറിയുന്നവരുമൊക്കെ അവരുടെ ചിത്രങ്ങൾ വരച്ചുതരാൻ ആവശ്യപ്പടാറുണ്ട്. മികവാർന്ന നിലയിൽ അവയെല്ലാം വരച്ച് നൽകുകയും ഫ്രെയിം ചെയ്ത് കൊടുക്കാറുമുണ്ട് ഹരിദാസ്. ഭാര്യ ഷീജ. മകൾ ഹിമ. പി.ജി വിദ്യാർത്ഥിനിയാണ്. മകൻ ഹേമന്ത് ഡിഗ്രിക്ക് പഠിക്കുന്നു. ഹിമ കവിതയും കഥകളുമൊക്കെ എഴുതാറുണ്ട്.
ഈ വരുന്ന ഏപ്രിലിൽ പെൻഷനാകും. റിട്ടയർമെന്റിന് ശേഷം ചിത്രവരയും ബാനറെഴുത്തുകളും അനൗൺസ്മെന്റുകളുമായി സജീവമാവണമെന്നാണ് ആഗ്രഹം.
- പി. ഹരിദാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |