പാപ്പിനിശേരി: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല മികച്ച രീതിയിൽ നടത്തിക്കൊണ്ടു പോവുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ക്ലെയ്സ് ആൻഡ് സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിന്റെ ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രൊസസിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിച്ച് കണ്ണപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടത്തിലോടിയ കെ.സി.സി.പി.എൽ ഇപ്പോൾ ലാഭത്തിലായി. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 80 ലക്ഷം രൂപയായിരുന്നു പ്രവർത്തന ലാഭം. വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. മാങ്ങാട്ടു പറമ്പ് യൂണിറ്റിൽ കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് സ്ഥാപിച്ച ഐടി ഇൻക്യുബേഷൻ ഹബ്ബിൽ 74 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കാനായി. മികച്ച സ്റ്റാർട്ടപ് സൗഹൃദ സംസ്ഥാനമാണ് കേരളം മുഖ്യമന്ത്രി പറഞ്ഞു.
കെ സി സി പി ലിമിറ്റഡിന്റെ വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനിയുടെ കണ്ണപുരം യൂണിറ്റിൽ കോംപ്ലക്സ് ആരംഭിക്കുന്നത്. തേങ്ങാ പാൽ, തേങ്ങാപൗഡർ, വെർജിൻ കോക്കനട്ട് ഓയിൽ, ബേബി ഓയിൽ, ഹെയർ ഓയിൽ എന്നിവയാണ് ഇവിടെനിന്നും പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. കോക്കനട്ട് ചിപ്സ്, പാഷൻ ഫ്രൂട്ട് സ്‌ക്വാഷ്, ജ്യൂസ്, ജാം, കോക്കനട്ട് വാട്ടർ ജ്യൂസ് തുടങ്ങിയവയും ഉത്പാദിപ്പിക്കും. ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്സ് വിപുലീകരിക്കുന്നതോടെ മാങ്ങ, പൈനാപ്പിൾ, ചക്ക തുടങ്ങിയവയുടെ ഉത്പന്നങ്ങളും വിപണിയിലെത്തും. നാളികേര ഉത്പന്നങ്ങൾ കെ.സി.സി.പി.എൽ കേരജം എന്ന പേരിലും ഫ്രൂട്ട്സ് ഉത്പന്നങ്ങൾ കെ.സി.സി.പി.എൽ ഫ്രൂട്ട്‌സോൾ എന്ന ബ്രാന്റിലുമാണ് പുറത്തിറങ്ങുന്നത്.
എം വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.വി സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ബ്രോഷർ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ വിശിഷ്ടാതിഥിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |