മുഹമ്മ: മുഹമ്മ കുമരകം ഫെറിയുടെയും കായലിന്റെ സുരക്ഷയ്ക്കുമായി മുഹമ്മ സ്റ്റേഷനിൽ എത്തിച്ച സംസ്ഥാന ജലഗതാഗത വകുപ്പിന്റെ റെസ്‌ക്യു ബോട്ട് നോക്കുകുത്തിയായി. കായലിനെക്കുറിച്ചോ പ്രക്ഷുബ്ദ്ധമാകുന്ന അവസ്ഥയെക്കുറിച്ചോ ഗ്രാഹ്യമില്ലാത്തവരാണ് ബോട്ട് രൂപകല്പന ചെയ്തതെന്നാണ് പരാതി.
കായലിൽ കാറ്റും കോളും ഉണ്ടാകുന്ന അവസരത്തിലാണ് അപകടങ്ങൾ നടക്കുന്നത്. എന്നാൽ ഈ സമയം സുരക്ഷാ പ്രവർത്തനം നടത്താൻ ബോട്ടിന് കഴിയില്ല. ബോട്ട് എത്തിച്ച ശേഷം നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഇവിടെ സർവ്വീസ് നടത്തുന്ന യാത്രാ ബോട്ടുകളാണ് രക്ഷാകവചമായത്. നിരവധി ജീവനുകളാണ് ഇങ്ങനെ രക്ഷിച്ചത്. ഇവിടെ രക്ഷാപ്രവർത്തനം നടത്താൻ ഹൈ സ്‌പീഡുള്ള കറ്റാമറൈൻ ബോട്ടാണ് വേണ്ടത്. എന്നാൽ നിലവിലെ സുരക്ഷാ ബോട്ട് കായൽ കലിതുള്ളുമ്പോൾ ഇറക്കാൻ ജീവനക്കാർക്ക് ഭയമാണ്. ഈ റെസ്‌ക്യുബോട്ട് ദിവസേന അര മണിക്കൂറെങ്കിലും പ്രവർത്തിപ്പിച്ചെങ്കിൽ മാത്രമേ അറ്റകുറ്റപ്പണി ഒഴിവാക്കാനാവൂ.
# സുരക്ഷയില്ലെങ്കിലും യാത്രയിലുണ്ട്
നിരവധി വിനോദ സഞ്ചാരികളാണ് പാതിരാമണൽദ്വീപ് കാണാൻ ഇവിടെ എത്തുന്നത്. ഇവർക്ക് ആവശ്യത്തിന് ബോട്ട് ലഭ്യമല്ല. ഈ സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ ഈ റെസ്‌ക്യു ബോട്ടും സഞ്ചാരികൾക്കായി സർവീസ് നടത്തുന്നുണ്ട്. പത്തു പേരടങ്ങുന്ന ഒരു സംഘത്തിന് 1000 രൂപയും അധികമായി വരുന്ന ഒരാൾക്ക് 100 രൂപയുമാണ് ഈടാക്കുന്നത്.
റെസ്‌ക്യു ബോട്ടിന്റെ ലക്ഷ്യം നിറവേറ്റാനാകുന്നില്ലെങ്കിലും വിനോദ സഞ്ചാരികൾക്ക് ദ്വീപിലെ കാഴ്ചകൾ കണ്ടു മടങ്ങാൻ ബോട്ട് ഉപകരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |