അടൂർ : ഒരുകഥയ്ക്കുളിൽ മറ്റൊരു കഥ ഒളിപ്പിച്ച് വയ്ക്കുവാൻ കഴിയുമ്പോഴാണ് ഒരാൾ കഥാകൃത്ത് ആകുന്നതെന്ന് സാഹിത്യകാരൻ ബെന്യാമിൻ. പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ മാർത്തോമ്മാ യൂത്ത് സെന്ററിൽ ആരംഭിച്ച ദ്വിദിന കഥാശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മൾ അറിയാതെ നമ്മുടെ ഭാഷയിൽ കുടുങ്ങിപ്പോകുകയാണ്. നമ്മുടെ കൂടെ എഴുതുന്നവരെ വായിക്കുക എന്നതാണ് ഇതിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകൂട്ടം പ്രസിഡന്റ് പ്രീത് ചന്ദനപ്പളളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.നിബുലാൽ വെട്ടൂർ, ട്രഷറർ ഹരീഷ് റാം, ജോയിന്റ് സെക്രട്ടറി ജയ അജിത്, കവി കെ.രാജഗോപാൽ, ഡോ. റോയ്സ് മല്ലശ്ശേരി, വിനോദ് ഇളകൊള്ളൂർ, സി.സുരേഷ് ബാബു, എ.ഗോകുലേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിനു എബ്രഹാം, വി.കെ.കെ.രമേശ്, ജേക്കബ് എബ്രഹാം, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, ഉണ്ണികൃഷ്ണൻ കളിക്കൽ, ജോജിത വിനീഷ്, ആനി ജോർജ്, കൃപ അമ്പാടി, മോഹൻകുമാർ വള്ളിക്കോട്, സുരേഷ് പനങ്ങാട്, ബിനു ജി.തമ്പി എന്നിവർ ക്ലാസ് എടുത്തു. ശിൽപശാല ഇന്ന് സമാപിക്കും. കെ.എസ്.രതീഷ്, ഷാഹിന കെ.റഫീഖ്, രമേശൻ മുല്ലശ്ശേരി, അരുൺ എഴുത്തച്ഛൻ, എം. പ്രശാന്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എടുക്കും. വൈകിട്ട് 4.30ന് സമാപന സമ്മേളനം സംവിധായകൻ ഡോ.ബിജു ഉദ്ഘാടനം ചെയ്യും. സന്തോഷ് ഉള്ളന്നൂരിന്റെ കഥാസമാഹാരം 'അഞ്ചു സ്ത്രീകളും സക്കറിയ മുതലാളിയും' ബെന്യാമിൻ പ്രകാശനം ചെയ്തു. ജയശ്രീ പള്ളിക്കലിന്റെ 'ജാര' കഥാസമാഹാരം കഥാകൃത്ത് ജേക്കബ് എബ്രഹാം പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |