പത്തനംതിട്ട : കാട്ടിൽ നിന്ന് തേനും കുന്തിരക്കവും ശേഖരിച്ച് ജീവിക്കുന്ന കാടിന്റെ മക്കൾ ബീറ്റ്റൂട്ടും റാഡിഷും നട്ടുവളർത്തുന്നു. അരുവാപ്പുലം പഞ്ചായത്തിൽ കാടിന് നടുവിലുള്ള ആവണിപ്പാറ ആദിവാസി കോളനിയിലാണ് ശീതകാല കൃഷി. കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനാണ് നേതൃത്വം. സംസ്ഥാനത്ത് ആദ്യമാണ് ഇൗ ആദിവാസി സംരംഭം.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മലമ്പണ്ടാര വിഭാഗത്തിലെ ഇരുപതു പേരാണ് സംഘത്തിൽ. കുടുംബശ്രീ പട്ടികവർഗ വികസന പദ്ധതിയുടെ ഭാഗമായി അൻപത് സെന്റ് ഭൂമിയിൽ 33,000 രൂപ ചെലവിട്ടാണ് കൃഷിക്ക് തുടക്കമിട്ടത്.
2019 ൽ ആവണിപ്പാറ ആദിവാസി കോളനിയിൽ കുടുംബശ്രീ അയൽക്കൂട്ടം തുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിലായിരുന്നു തുടക്കത്തിൽ ശ്രദ്ധ. ശീതകാല കൃഷി ആശയം കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ റിഷി സുരേഷിന്റേതാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ, സി.ഡി.എസ്. ചെയർപേഴ്സൺ സൗമ്യ ഹരിശ്ചന്ദ്രൻ എന്നിവർ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഗീത , പഞ്ചായത്ത് സ്റ്റാഫ് കോമളവല്ലി എന്നിവർ പങ്കെടുത്തു.
കൃഷി രീതി
ഇളക്കമുള്ള മണ്ണിൽ തറ കോരി കുമ്മായം, പിണ്ണാക്ക്, വെർമി കമ്പോസ്റ്റ്, കൊന്നയില എന്നിവ ഇളക്കിച്ചേർത്ത് ഒരാഴ്ച വെള്ളം നനച്ച് തറ ഒരുക്കും. വിത്തിടും മുൻപ് ഒരിക്കൽ കൂടി മണ്ണ് ഇളക്കും. പാകി കിളിർപ്പിച്ച തൈ 10 - 15 സെന്റീമിറ്റർ അകലമിട്ട് നടും. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വെർമി കമ്പോസ്റ്റ് ചേർക്കും. വിളവെടുപ്പ് വരെ ഇത് തുടരും. നട്ട് മൂന്നുമാസത്തിനകം വിളവെടുക്കാം.
ആവണിപ്പാറ ആദിവാസി കോളനി
പൂർണമായും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് ആവണിപ്പാറ. പഞ്ചായത്ത് ആസ്ഥാനമായ അരുവാപ്പുലത്തു നിന്ന് 25 കിലോമീറ്റർ അകലെ വനത്തിലാണ് ഊര്. അച്ചൻകോവിലാറ്റിലൂടെ വളളത്തിൽ വേണം ഇവിടെയെത്താൻ. മുപ്പത്തിനാല് കുടുംബങ്ങളുണ്ട്.
-----------------------
" ആവണിപ്പാറയിൽ കൂടുതലും കിഴങ്ങുവിള കൃഷിയാണ്. കൂടുതൽ വരുമാനം ലഭിക്കാനും വിപണി കണ്ടെത്താനും കഴിയും.
ടി.കെ ഷാജഹാൻ
ജില്ലാ പ്രോഗ്രാം മാനേജർ, ട്രൈബൽ വകുപ്പ്
---------------------
ബീറ്റ്റൂട്ടും റാഡിഷുമൊക്കെ ചന്തയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഇവിടെ വളർന്നാൽ ഞങ്ങൾക്ക് വരുമാന മാർഗമാകും. "
എസ്. സുരഭി
കുടുംബശ്രീ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |