വിഴിഞ്ഞം: കാർഷികകോളേജ് - കാക്കാമൂല വെള്ളായണി കായലിന് കുറുകെ പാലം നിർമ്മിക്കാൻ ഇനി വേണ്ടത് ക്യാബിനറ്റ് അംഗീകാരം മാത്രം. ആദ്യത്തെ മൂന്ന് ടെൻഡറുകൾ സാങ്കേതിക തടസത്തിന്റെ പേരിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാലാമത്തെ ടെൻഡർ ആലപ്പുഴ സ്വദേശിയാണ് നേടിയത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പ്രത്യേക കമ്മിറ്റി കൂടി പാസാക്കിയാണ് ഈ മാസം 15ന് ക്യാബിനറ്റ് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നത്.
അംഗീകാരം ലഭിച്ചാൽ അടുത്ത കാലവർഷത്തിനു മുൻപ് പൂർത്തിയാക്കാനാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു.വെള്ളായണി കായലിൽ കാക്കാമൂല ബണ്ട് റോഡ് മാറ്റി പാലം നിർമ്മിക്കുന്നതിന്
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഭരണാനുമതി ലഭിച്ചിരുന്നു. കാർഷിക കോളേജിനെയും കാക്കാമൂലയെയും ബന്ധിപ്പിക്കുന്ന ബണ്ട് റോഡിൽ മഴക്കാലത്ത് വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവായതോടെയാണ് പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്. പാലം നിർമ്മിക്കാൻ സർക്കാർ അനുമതി ലഭിച്ചു. അനുമതി ലഭിച്ചത് മുതൽ പൊതുമരാമത്ത് അധികൃതർ പാലം നിർമ്മാണത്തിനുള്ള നടപടികൾ തുടങ്ങി. മണ്ണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയതോടെ പാലത്തിന് രൂപരേഖ തയ്യാറാക്കിയെങ്കിലും ടെൻഡർ നടപടികൾ വൈകി.
വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന
പാലത്തിൽ നിന്ന് ചൂണ്ടയിടുന്നതിനും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും സൗകര്യം
പാലം നിർമ്മാണത്തിന് ബഡ്ജറ്റിൽ വകയിരുത്തിയത് - 25 കോടിയോളം രൂപ
പാലവുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡും നിർമ്മിക്കും
300 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്
പാലത്തിൽ ആകർഷകമായ ലൈറ്റുകൾ സ്ഥാപിക്കും
പ്രയോജനം ഏറെ
പാലം വരുന്നതോടെ ദേശീയ പാതയും കഴക്കൂട്ടം - കാരോട് ബൈപ്പാസുമായുള്ള യാത്രാദൂരം കുറയും. വർഷക്കാലത്ത് ഉണ്ടാകുന്ന ഗതാഗത തടസം ഒഴിവായിക്കിട്ടും. ശുദ്ധജല തടാകത്തിന്റെ ഒഴുക്ക് തടസമില്ലാതെ സുഗമമാകും.
ടൂറിസം സാദ്ധ്യതകൾ
ആഴാകുളത്ത് നിന്ന് വെള്ളായണിയിലേക്ക് ആധുനിക രീതിയിലുള്ള റോഡ് വരുന്നതോടുകൂടി ഇവിടെയും സഞ്ചാരികൾ എത്തും. ഇത് വെള്ളായണിയിലെ ടൂറിസം സാദ്ധ്യത കൂടുതലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |