മണ്ണാർക്കാട്: എ.ടി.എം മെഷീനിൽ കൃത്രിമം കാണിച്ച് പണം തട്ടുന്ന ഉത്തരേന്ത്യൻ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ പുരാനി ബസ്തിയിൽ പ്രമോദ്കുമാർ (30), മഹാരാജ്പുരിലെ ദിനേശ് കുമാർ(34), ബിയോലി സർസോൾ നഗറിൽ സന്ദീപ് (28) എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ബസ് സ്റ്റാൻഡ് പരിസരത്തെ എ.ടി.എമ്മിനരികെ സംശയാസ്പദ നിലയിൽ കണ്ട ഇവരെ സെക്യൂരിറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ പുതിയ വഴി വെളിച്ചത്തായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;
പ്രതികൾ നാട്ടുകാരായ സുഹൃത്തുക്കളിൽ നിന്നും കാശgകൊടുത്ത് എ.ടി.എം കാർഡുകൾ സംഘടിപ്പിക്കും. തുടർന്ന് സംസ്ഥാനത്തെ എ.ടി.എം സെന്ററുകളിലെത്തി കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കും. ഇന്ത്യയിൽ ഉടനീളം എ.ടി.എം സെന്ററുകൾ നടത്തുന്ന ഹിറ്റാച്ചി പോലുള്ള ഫ്രാഞ്ചൈസികളാണ് പ്രതികൾ ഇതിനായി തിരഞ്ഞെടുത്തിരുന്നത്.
പണം മെഷീനിൽ നിന്നും പുറത്തുവരുന്ന സമയം സ്‌ളോട്ട് അമർത്തി പിടിച്ച് പണം എടുക്കുന്നതാണ് രീതി. സ്‌ളോട്ട് അമർത്തുന്നതോടെ ട്രാൻസാക്ഷൻ ഫെയിൽഡ് ആവും. അതേസമയം പണം പ്രതികൾക്ക് ലഭിക്കുകയും ചെയ്യുന്നു. തുടർന്ന് അതാത് ബാങ്കുകളിൽ പോയി പണം ലഭിച്ചില്ലെന്ന പരാതി നൽകും. ട്രാൻസാക്ഷൻ ഫെയിൽഡ് ആണെന്ന് കാണുന്നതോടെ ബാങ്കിൽ നിന്നും അക്കൗണ്ടിലേക്ക് പണം ലഭിക്കുകയും ചെയ്യും. ഇതുമൂലം ഫ്രാഞ്ചൈസികൾക്കാണ് പണം നഷ്ടപ്പെടുന്നത്. അക്കൗണ്ട് പരിശോധിക്കുമ്പോൾ മാത്രമേ പണം നഷ്ടപ്പെട്ട വിവരം അറിയാൻ സാധിക്കൂ എന്നതും പ്രതികൾക്ക് തട്ടിപ്പിന് അനുഗ്രഹമാകുന്നു. ഇത്തരത്തിൽ രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പ്രതികൾ മൊഴിനൽകിയതായി പൊലീസ് പറഞ്ഞു.
മണ്ണാർക്കാട് സി.ഐ ബോബിൻ മാത്യു, എസ്.സി.പി.ഒ കമറുദീൻ, ഡാൻസാഫ് അംഗമായ സി.പി.ഒ ഷഫീഖ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും തട്ടിപ്പിനുപയോഗിക്കുന്ന നിരവധി എ.ടി.എം. കാർഡുകളും കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |