കണ്ണൂർ : മലബാറിലെ കാർഷികാവശ്യങ്ങൾ പൂർണമായും നിറവേറ്റാൻ സാധിക്കുന്ന വലിപ്പമുള്ള തളിപ്പറമ്പ് കരിമ്പം ഫാമിന്റെ ഭൂമി ഉചിതമായ രീതിയിൽ ഉപയോഗിക്കാനാകാതെ സർക്കാർ സംവിധാനം. വ്യത്യസ്തയിനം മാവുകളും കൃഷി തോട്ടങ്ങളും പാടങ്ങളും നടീൽ വസ്തുക്കളുടെ വിപണനവുമൊക്കെയുണ്ടെങ്കിലും 146 ഏക്കർ വിസ്‌തൃതിയുള്ള ഭൂമിയുടെ നാലിലൊന്നു പോലും സംസ്ഥാന സർക്കാരിനോ ജില്ലാ പഞ്ചായത്തിനോ നിലവിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല.
ഒരിക്കലും വറ്റാത്ത പുഴയുടെ സാന്നിദ്ധ്യം, സസ്യജൈവ വൈവിദ്ധ്യം എന്നിവ കൊണ്ട് സമ്പന്നമായ ഫാമിൽ
88 തോട്ടം തൊഴിലാളികളും 15 ഓഫിസ് സ്റ്റാഫുകളുമായി നൂറോളം ജീവനക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. നാനൂറോളം പേർക്ക് തൊഴിൽ നൽകാവുന്ന രീതിയിൽ മലബാറിന്റെ കാർഷിക തലസ്ഥാനമാക്കി മാറ്റിയെടുക്കാൻ സാധിക്കുന്ന മേഖലയാണ് ഇതെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.ഫാമിന്റെ സവിശേഷതകൾക്കനുസരിച്ച് പദ്ധതികൾ തയ്യാറാക്കാൻ സാധിക്കാത്തതാണ് ഫലപ്രദമായ വിനിയോഗത്തിന് പ്രധാന തടസം.
ടൂറിസത്തിൽ പിടിച്ചു;കൊവിഡ് തകിടം മറിച്ചു
വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആകർഷണീയമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും കൊവിഡ് വന്നതോടെയാണ് പലതും നടക്കാതെയായത്. അതോടെ ഫാമിലേക്കുള്ള സഞ്ചാരികളുടെ വരവും കുറഞ്ഞു. സഞ്ചാരികൾക്ക് താമസസൗകര്യം, പ്രദേശത്തെ കുളങ്ങളിൽ ചൂണ്ടയിടാനുള്ള സൗകര്യം, പക്ഷി നിരീക്ഷണത്തിനായി ഏറുമാടങ്ങൾ എന്നിവ ഒരുക്കാനും ഫാമിലേക്ക് വെള്ളമെത്തിക്കുന്ന ജലസ്രോതസ്സുകൾ നവീകരിക്കാനും തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. കരിമ്പം ജില്ലാ കൃഷിത്തോട്ടത്തെ ഫാം ടൂറിസം ഹബ്ബാക്കാൻ ജില്ലാ പഞ്ചായത്തിന്റെ 2022-23 ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. മാംഗോ മ്യൂസിയം, നടപ്പാത, ഫുഡ് കോർട്ട്, ആംഫി തിയറ്റർ തുടങ്ങിയവയ്ക്കായാണ് പണം അനുവദിച്ചത്.
ചരിത്രം തങ്ങിയിട്ടുണ്ട്
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിജവഹർലാൽ നെഹ്‌റു ഉൾപെടെ സന്ദർശിച്ച ഫാമാണ് കരിമ്പത്തേത്. നെഹ്‌റു ഇവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ധിരാഗാന്ധിക്കും ഇ.എം.എസിനുമൊപ്പം 1958 ഏപ്രിൽ 27നായിരുന്നു സന്ദർശനം. അന്നദ്ദേഹം ഫാമിൽ ഒരു മാവും നട്ടിരുന്നു. ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതിയായിരുന്ന വി.വി.ഗിരിയും കേരള ഗവർണറായിരിക്കെ 1963 മാർച്ച് 12ന് ഇവിടെ താമസിച്ചിരുന്നു. ഇവർ താമസിച്ച ഗസ്റ്റ് ഹൗസ് ചരിത്ര മ്യൂസിയമാക്കി മാറ്റുമെന്ന് എം.വി ഗോവിന്ദൻ മന്ത്രിയായിരിക്കെ വ്യക്തമാക്കിയിരുന്നു. 1905ൽ മദ്രാസ് ഗവർണർ ചാൾസ് ആൽഫ്രഡ് ബാർബറാണ് കരിമ്പം ഫാം സ്ഥാപിച്ചത്. ഫാമിലെത്തുമ്പോൾ താമസിക്കാൻ അദ്ദേഹം പണി കഴിപ്പിച്ചതാണ് ഗസ്റ്റ് ഹൗസ്.
''അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 25 ലക്ഷം രൂപയുടെ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയമുസരിച്ച് നടപ്പിലാക്കാൻ പറ്റുന്ന പദ്ധതിയുടെ ഡി.പി.ആർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറായി വരുന്നു. ഫാം പ്രവർത്തനം തടസപ്പെടാതെയുള്ള ടൂറിസം സാദ്ധ്യതയെ കണ്ടെത്തുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി ഭൂമിയുടെ സർവേ നടപടികൾ പൂർത്തിയാക്കി''
- സ്മിത ഹരിദാസ് (ഫാം സൂപ്രണ്ട്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |