മാന്നാർ : ബിരുദത്തിനു പിന്നാലെ ബിരുദാനന്തര ബിരുദത്തിലും വയലിനിൽ ഒന്നാം റാങ്കിന്റെ ഈണം മീട്ടി ശ്രീജു. പരുമല ഉപദേശിക്കടവ് പ്രണവം വീട്ടിൽ പി.പവനന്റെയും മിനിയുടെയും മകനായ ശ്രീജു പവനനാണ് തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ നിന്ന് എം.എ വയലിൻ കോഴ്സ് ഒന്നാം റാങ്കോടെ പാസായത്. ബാച്ചിലർ ഒഫ് പെർഫോമിംഗ് ആർട്സിലും വയലിനിൽ ശ്രീജു ഒന്നാം റാങ്ക് നേടിയിരുന്നു.
സംഗീതത്തെ ജീവനു തുല്യം സ്നേഹിക്കുമ്പോഴും പരാധീനതകൾക്ക് നടുവിലാണ് ഈ മിടുക്കന്റെയും കുടുംബത്തിന്റെയും ജീവിതം. 39വർഷം പോസ്‌റ്റ് ഓഫീസിൽ ദിവസ വേതനക്കാരനായി ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരനായ പിതാവ് പവനന് എന്നും ദുരിതങ്ങൾ മാത്രമാണ് കൂട്ടിനുണ്ടായിരുന്നത്. പഞ്ചായത്തിൽ നിന്ന് ലഭിച്ച സ്ഥലത്ത് നിർമ്മിച്ച ഒറ്റമുറി വീട്ടിലായിരുന്നു ഇവരുടെ ജീവിതം. വെള്ളം കയറുന്ന സ്ഥലമായതിനാൽ മഴക്കാലങ്ങളിൽ വീട്ടിലെ അവസ്ഥ ദയനീയമാണ്. ഉണ്ടായിരുന്ന ചെറിയ വീട് 2018ലെ പ്രളയത്തിൽ തകർന്നപ്പോൾ ദുരിതാശ്വാസ നിധിയിൽ നിന്നു ലഭിച്ചത് 10,000 രൂപ മാത്രമാണ്. പഞ്ചായത്തിന്റെ ‘പഠനമുറി’ പദ്ധതിയിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപ വിനിയോഗിച്ച് ഒരു മുറി കൂടി പണിതെങ്കിലും അസൗകര്യങ്ങളുടെ നടുവിലാണ് ഇപ്പോഴും ഈ റാങ്കുകാരന്റെ താമസം.
അമ്മ പകർന്ന ഈണം
വയലിനിൽ അമ്മയുടെ പ്രാഗത്ഭ്യം കണ്ടു വളർന്ന ശ്രീജു മൂന്നാം വയസിലാണ് സംഗീത ലോകത്തെത്തുന്നത്. ആദ്യം കർണാടകസംഗീതം അഭ്യസിച്ചു. പിന്നീട് മൃദംഗ പഠനം തുടങ്ങി. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വയലിൻ പഠനം ആരംഭിച്ചത്. കടനാട് ഹരിദാസ്, തിരുവല്ല ബിജു, ചേപ്പാട് പ്രദീപ്, അടൂർ റോജോ എന്നിവരായിരുന്നു ഗുരുക്കന്മാർ. പ്ലസ് ടുവിനു ശേഷം പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ നിന്ന് ബി.കോം വിജയിച്ചു കഴിഞ്ഞാണ് വയലിനിൽ ഡിഗ്രി ചെയ്യണമെന്ന ആഗ്രഹമുണ്ടായത്. തുടർന്ന്, തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ ബാച്ചിലർ ഒഫ് പെർഫോമിംഗ് ആർട്സ് വയലിനിൽ ചേർന്നു. വീടുകളിൽ പോയി കുട്ടികളെ വയലിൻ അഭ്യസിപ്പിച്ചും അറിയാവുന്നവരിലൂടെ ലഭിക്കുന്ന സംഗീത സദസുകളിലൂടെയുമാണ് പഠനത്തിന് തുക കണ്ടെത്തിയിരുന്നത്. ശ്രുതിയാണ് ശ്രീജുവിന്റെ ഏക സഹോദരി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |