പത്തനംതിട്ട : നഗരത്തിൽ സെൻട്രൽ ജംഗ്ഷനിലെ ചിപ്സ് കടയിൽ പാചകം ചെയ്തുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധ. ആറ് പേർക്ക് പൊള്ളലേറ്റു. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് ഫയർഫോഴ്സ് ജീവനക്കാർക്കും പരിക്കേറ്റു. അഞ്ച് കടകൾ പൂർണമായും കത്തിയമർന്നു.
സിലിണ്ടറുകൾ തീപിടിച്ച് റോഡിലേക്ക് തെറിച്ച് പൊട്ടിച്ചിതറിയപ്പോൾ നഗരം നടുങ്ങി. കടകളിൽ ഉണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ പൊള്ളലുകളാേടെ രക്ഷപെട്ടു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നമ്പർ വൺ ചിപ്സ് കടയിലെ ജീവനക്കാരൻ സെയ്തലി, കടകളിലെ ജീവനക്കാരായ നടരാജൻ, ഇജാസ്, ഇന്ദു, ഇജാസ്, അജ്മൽ, രക്ഷാപ്രവർത്തനം നടത്തിയ
പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റിലെ സതീഷ് കുമാർ, രമേഷ് കുമാർ , നഗരവാസിയായ സിദ്ദിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ കാലിലും മുഖത്തുമാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. നമ്പർ വൺ ചിപ്സ് കടയിൽ ഉപ്പേരി വറുക്കുന്ന വലിയ ചീനച്ചട്ടിയിൽ നിന്ന് ഗ്യാസ് സ്റ്റൗവിന്റെ പൈപ്പിലേക്ക് തീ പടരുകയായിരുന്നു. സമീപത്തെ എ വൺ ചിപ്സിലും മറ്റ് കടകളിലേക്കും വേഗത്തിൽ തീ വ്യാപിച്ചു. രണ്ട് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണു. അഞ്ജന ചെരിപ്പുകട, സെൽ ടെക് മൊബൈൽ കട എന്നിവ പൂർണമായും ഹാഷിമ ചിപ്സ് സെന്റർ ഭാഗികമായും കത്തിനശിച്ചു.
പത്തനംതിട്ട, അടൂർ, കോന്നി, ചെങ്ങന്നൂർ, റാന്നി, തിരുവല്ല എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
തീ പടർന്നത് ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടറിൽ നിന്ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |