കോഴിക്കോട്: ആഴക്കടലിന് അഴകായി മുല്ലയും പിച്ചിയും മന്ദാരവും. കോഴിക്കോട് ബീച്ചിൽ ഒരുക്കിയ കാലിക്കറ്റ് ഫ്ലവർ ഷോയിലെ ചന്തമുള്ള കാഴ്ച കാണാനും ചെടികൾ വാങ്ങാനും എത്തുന്നവരുടെ തിരക്കേറുകയാണ്. മുല്ല, പിച്ചി, മന്ദാരം, ജമന്തി മുതൽ ജെനിയം, വെർബിനിയ, ബോഗൺവില്ല തുടങ്ങി ചെടികളുടെ അപൂർവ ശേഖരങ്ങൾക്ക് പുറമെ വിവിധയിനം ചെടികളും വിത്തുകളും ഷോയിൽ ലഭ്യമാണ്. വിദേശങ്ങളിൽ നിന്നെത്തിയ പൂക്കൾക്കും ചെടികൾക്കും പുറമെ ജലസസ്യങ്ങൾ മുതൽ ഔഷധ സസ്യങ്ങൾ വരെ ഇവിടെയുണ്ട്. 15,000 സ്‌ക്വയർ മീറ്ററിലധികം വരുന്ന പ്രകൃതിരമണീയമായ ഉദ്യാനമാണ് ഷോയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിവിധ ഇനം അലങ്കാര ചെടികളുടെ വിൽപ്പന സ്റ്റാളുകളും, കാർഷിക ഉപകരണ വിൽപ്പന സ്റ്റാളുകളും ഷോയിലുണ്ട്. പൂക്കൾ ഉപയോഗിച്ചുള്ള വിവിധ മത്സരങ്ങളും മേളയുടെ മാറ്റ് കൂട്ടുന്നു. പൂക്കളുടെ വർണ വിസ്മയത്തോടൊപ്പം നവരസം തീർക്കാൻ രുചിയേറിയ ഭക്ഷണ വിഭവങ്ങളുടെ ഫുഡ്‌സ്‌പോർട്ടും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഏഴിന് കലാപരിപാടികളും അരങ്ങേറും. വിവിധ വിഷയങ്ങളിൽ കർഷകർക്കായി സെമിനാറുകളും പഠന ക്ലാസുകളും നടക്കും. ഫ്ലവർ ഷോ 29 വരെ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |