പത്തനംതിട്ട : ശ്വാസം മുട്ടിക്കില്ല, വിശ്വസിക്കാം ഇൗ ശ്വാസ് ക്ലിനിക്കുകളെ. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ പരിശോധിക്കാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കുകളാണ് ശ്വാസ് ക്ലിനിക്കുകൾ.
ഓമല്ലൂർ, പളളിക്കൽ, ഏഴംകുളം, ആനിക്കാട്, വടശേരിക്കര, കോട്ടാങ്ങൽ, നിരണം, പന്തളം എന്നീ തദ്ദേശസ്ഥാപനങ്ങളിൽ ശ്വാസ് ക്ലിനിക്കുകൾ ശ്വാസം നൽകിത്തുടങ്ങി.
നവകേരള കർമ പദ്ധതിയുടെ വാർഷിക ആരോഗ്യ പരിശോധന ശൈലി ആപ്പ് മുഖേന സർവെ ചെയ്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന ആളുകളെ ശ്വാസ് ക്ലിനിക്കുകളുമായി ലിങ്ക് ചെയ്തിട്ടുണ്ട്.
ജില്ലയിൽ 3.2 ലക്ഷം പേരിൽ 16,262 പേർക്ക് ഇത്തരത്തിൽ രോഗങ്ങൾ വരാൻ സാദ്ധ്യതയുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുടേയും തൂക്കത്തിന്റെയും മറ്റ് രോഗങ്ങളുടേയും അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഇവരെ ഉപകേന്ദ്രങ്ങളിൽ ചികിത്സയ്ക്ക് വിധേയരാക്കും. മുപ്പത് വയസു മുതലുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ആർദ്രം കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സ്‌പൈറോമീറ്റർ ഉപയോഗിച്ചുളള ഊതി പരിശോധനയടക്കം നടക്കുന്നുണ്ട്. 21 ആർദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. ഇവിടെയെല്ലാം പരിശോധനയ്ക്കുള്ള സൗകര്യവുമുണ്ട്.
ലക്ഷ്യം
ശ്വാസകോശ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ടിയാണ് ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. ശ്വാസകോശ രോഗങ്ങളായ ആസ്മ, ക്രോണിക് കീവ് പൾമണറി രോഗങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്താനും ചികിത്സിക്കാനുമാണ് ശ്വാസ് ക്ലിനിക്കിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രോഗം വരാൻ സാദ്ധ്യതയുള്ളവരെ ആശാവർക്കർമാരെ ഉപയോഗിച്ച് തിരിച്ചറിയുകയാണ് ആദ്യപടി. ജീവിത ശൈലി അനുസരിച്ചാണ് ഇത് കണ്ടെത്തുന്നത്. കൊവിഡിന് ശേഷം പോസ്റ്റ് കൊവിഡ് രോഗികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇങ്ങനെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും വേഗത്തിൽ രോഗം കണ്ടുപിടിച്ച് ചികിത്സ ഉറപ്പിക്കാൻ ശ്വാസ് ക്ലിനിക്കുകൊണ്ട് സാധിക്കും.
ജില്ലയിൽ 3.2 ലക്ഷം പേരിൽ 16,262 പേർക്ക് ശ്വാസകോശ
സംബന്ധമായ രോഗങ്ങൾ വരാൻ സാദ്ധ്യതയുണ്ട്.
"ശ്വാസം മുട്ടൽ രോഗമുള്ളവർ സാധാരണ ഓ.പിയിൽ പോകുകയും കാഷ്വാലിറ്റിയിൽ പോയി ആവി പിടിക്കുകയുമൊക്കെ ചെയ്യുന്നവരാണ്. താൽക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചാൽ മാത്രമേ രോഗം പൂർണമായി മാറു. പരിശോധന ഗ്രാമപ്രദേശങ്ങളിൽ തന്നെയുള്ള ആർദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആയതിനാൽ എല്ലാവർക്കും ഒരു പോലെ പ്രയോജനപ്പെടും. "
ആരോഗ്യ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |