കണ്ണൂർ: ജില്ല ആശുപത്രിയിൽ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്ക് ആശ്വാസമായി, വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. കാന്റീൻ കെട്ടിടത്തിനു സമീപമുള്ള സ്ഥലത്താണ് വിശ്രമകേന്ദ്രമൊരുക്കുക. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗിക്കുകയാണ്. ഇതോടൊപ്പംതന്നെ വിശ്രമ കേന്ദ്രത്തിന്റെ നിർമാണവും നടക്കും.
റോട്ടറിയുടെ പേ വാർഡ് ബ്ലോക്ക്, ഡയാലിസിസ് യൂനിറ്റ് എന്നിവ പൊളിച്ചു മാറ്റി പുതിയ കെട്ടിടം പണിയും. നിരവധി വികസന പ്രവൃത്തികളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നടപ്പാക്കുന്നത്.
കേന്ദ്രം നിർമ്മിക്കാനുദ്ദേശിക്കുന്ന കാന്റിനടുത്ത സ്ഥലം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഭരണാനുമതി ലഭിച്ചാലുടൻ മരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണത്തിനുള്ള നടപടി ആരംഭിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള അഞ്ച് നിലയിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ജില്ല ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ബ്ലോക്കിൽ കൂടുതൽ ജനറൽ വാർഡുകൾ ഒരുക്കുന്ന മുറയ്ക്ക് രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്കും സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശ്രമ കേന്ദ്രം ഒരുക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്.
62 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നത്. മാർച്ചോടുകൂടി നിർമ്മാണം പൂർത്തിയാക്കി ബ്ലോക്ക് തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തെ അധികൃതരുടെ പ്രഖ്യാപനം. എന്നാൽ, നിർമ്മാണ പ്രവർത്തനം ഇനിയും പൂർത്തിയാകാനുള്ളതിനാൽ ബ്ലോക്ക് രോഗികൾക്കായി തുറന്നുകൊടുക്കുന്നതും വൈകും. ഈ സാഹചര്യത്തിൽ വിശ്രമകേന്ദ്രത്തിന്റെ നിർമ്മാണവും വേഗത്തിൽ തുടങ്ങാനാണ് നീക്കം.
പണിയുന്നത് രണ്ട് നിലകളിലായി
രണ്ട് നിലകളിലായാണ് വിശ്രമ കേന്ദ്രം പണിയുന്നത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 40 ലക്ഷം ചെലവഴിച്ചാണ് കേന്ദ്രം ഒരുക്കുന്നത്. നിലവിൽ ജനറൽ വാർഡുകളിൽ ഉൾപ്പെടെ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ബന്ധുക്കൾക്കും മറ്റും അവർക്കൊപ്പം വാർഡിൽ തങ്ങാൻ സൗകര്യം പരിമിതമാണ്. നിലവിൽ ആശുപത്രി വരാന്തകളിലും മറ്റുമാണ് ജനറൽ വാർഡിലെ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർ കഴിയുന്നത്. ഇതിനു പരിഹാരമെന്നോണമാണ് വിശ്രമ കേന്ദ്രം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് നിലയിൽ ഒരുക്കുന്ന കേന്ദ്രത്തിൽ കൂടുതൽ പേർക്ക് ഉറങ്ങാനും ശുചിമുറികളും മറ്റും ഒരുക്കും.
രണ്ട് നിലയിലായി ഒരുക്കുന്ന വിശ്രമ കേന്ദ്രത്തിൽ ശുചിമുറികളും കൂടുതൽ പേർക്ക് കിടന്നുറങ്ങാനുള്ള ഡോർമറ്ററികളും ഒരുക്കും. രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാരുടെ ദുരിതം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഭരണാനുമതി കിട്ടുന്നമുറക്ക് പ്രവൃത്തി തുടങ്ങും.
പി.പി. ദിവ്യ, പ്രസിഡന്റ്, ജില്ല പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |