പാലക്കാട്: വാതിൽ തുറന്നുവച്ചുള്ള സ്വകാര്യ ബസുകളുടെ യാത്ര ഇനി വേണ്ട. പിടിവീണാൽ പിഴ മാത്രമല്ല, പിന്നാലെ ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. ജില്ലയിൽ വാതിലടയ്ക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം.
അടുത്ത മാസം ഒന്നുമുതൽ നടപടി തുടങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ എൻഫോഴ്സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ ജില്ലയിൽ ഭൂരിഭാഗം സ്വകാര്യ ബസുകളും വാതിലടയ്ക്കാതെ അപകടകരമായ രീതിയിലാണ് സർവീസ് നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ മാസം ആദ്യ ആഴ്ചയിൽ നടത്തിയ പരിശോധനയിൽ വാതിലടയ്ക്കാതെ ഓടിയ അമ്പതിലധികം ബസുകൾ പിടികൂടി. ആദ്യഘട്ടത്തിൽ പിഴയീടാക്കി താക്കീത് നൽകി വിട്ടയച്ചു. 250 രൂപയാണ് പിഴ. നിസാര തുകയാണ് പിഴ എന്നതിനാൽ പിടിക്കപ്പെട്ടാലും പണമടച്ച്, പഴയ പോലെ വാതിൽ തുറന്ന് മിക്ക ബസുകളും ഓട്ടം തുടകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി കർശനമാക്കുന്നത്.
ലൈസൻസ് റദ്ദാക്കും
വാതിലടയ്ക്കാതെ സർവീസ് നടത്തി പിടിക്കപ്പെട്ടാൽ പിഴ ഈടാക്കും, ഒപ്പം മൂന്നുമാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വീണ്ടും ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതിലേക്ക് കടക്കും.
ടിക്കറ്റില്ലെങ്കിലും പണി
യാത്രക്കാർക്ക് ടിക്കറ്റ് കൊടുത്തില്ലെങ്കിൽ കണ്ടക്ടർക്കെതിരെ പിടിവീഴും. ഫെബ്രുവരി ഒന്നുമുതൽ ഇതും കർശനമാക്കും. ടിക്കറ്റ് ചോദിച്ചുവാങ്ങാൻ യാത്രക്കാർക്ക് നിയമപരമായി ബാദ്ധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |