SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

ഉപ്പുവെള്ളംകയറി നെൽകൃഷി നശിച്ചാലും നഷ്ടപരിഹാരം ലഭിക്കുമെന്ന് മന്ത്രി

ആലപ്പുഴ: കാർഷിക മേഖലയ്ക്ക് വലിയ സുരക്ഷയും ആശ്വാസവും നൽകി സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉപ്പുവെള്ളം കയറിയുണ്ടാകുന്ന നെൽകൃഷി നാശത്തിനും പുതിയ പദ്ധതിയിലൂടെ നഷ്ടപരിഹാരം ലഭിക്കും. കർഷകർക്ക് അനുകൂലമായ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് പദ്ധതി പരിഷ്കരിച്ചിരിക്കുന്നത്. പുതിയതായി 13 വിളകളെയും ഇതാദ്യമായി തേനീച്ച കൃഷിയെയും ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ സംസ്ഥാനത്തെ കർഷകരോടുള്ള കരുതൽ ഒരിക്കൽകൂടി പ്രകടമാക്കിയിരിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മാവുകളിലെ കീടരോഗബാധ മൂലം വിളനാശമുണ്ടായാലും സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിപ്രകാരമുള്ള നഷ്ടപരിഹാരം കർഷകർക്ക് ഇനി മുതൽ ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന റംബുട്ടാൻ, പേര, പാഷൻ ഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ലിച്ചി, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശ ഫലവർഗ്ഗങ്ങൾക്കും ഇനി മുതൽ നഷ്ട പരിഹാരം ലഭിക്കും. പപ്പായ പോലുള്ള ഫലവർഗ്ഗ വിളകൾക്കും ചേമ്പ്, കാച്ചിൽ എന്നീ കിഴങ്ങുവർഗ്ഗ വിളകൾക്കും പുതിയ ഉത്തരവ് പ്രകാരം വിള ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ ആന്തൂറിയം, ഓർക്കിഡ്, മുല്ല എന്നീ പുഷ്പവിളകൾക്കും നഷ്ട പരിഹാരം ലഭിക്കും. ഈച്ചയോടുകൂടിയ തേനീച്ചക്കൂടുകൾക്കും വിള ഇൻഷ്വറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പുഷ്പ-ഫല കർഷകരടക്കം അനുബന്ധ കൃഷി മേഖലയിലെയും കർഷകരെയും സർക്കാർ ചേർത്ത് പിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL