SignIn
Kerala Kaumudi Online
Tuesday, 19 May 2026 8.06 AM IST

തൃപ്പൂണിത്തുറയിൽ സസ്‌പെൻസിട്ട് കോൺഗ്രസ്; കളം പിടിച്ച് എൽ.ഡി.എഫ്

tripunithura
തൃപ്പൂണിത്തുറ

കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരുദിവസം പിന്നിട്ടിട്ടും തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ്. വിജ്ഞാപനം വരുന്നതിന് ദിവസങ്ങൾക്ക് മുമ്പേ സ്ഥാനാർത്ഥിയെ കണ്ടെത്തുകയും വിജ്ഞാപനത്തിന് മുമ്പേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുകയും ചെയ്ത എൽ.ഡി.എഫ് പ്രചാരണത്തിൽ ഒരുപടി മുന്നിലാണിപ്പോൾ.

ദീർഘകാലം ഇടതിനൊപ്പം ചേർന്നുനിന്ന തൃപ്പൂണിത്തുറയിൽ കോൺഗ്രസ് വിജയം ഇടവേളകളിലായിരുന്നു. 1991ൽ കെ. ബാബുവിലൂടെ പിടിച്ചെടുത്തശേഷം 2016വരെ യു.ഡി.എഫിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2016ൽ എം. സ്വരാജിനെ കളത്തിലിറക്കി ഇടതുപക്ഷം അപ്രതീക്ഷിത വിജയം നേടി. 2021ൽ കെ. ബാബു വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നതിന് മുന്നേ മത്സരിക്കാനില്ലെന്ന് കെ. ബാബു പ്രഖ്യാപിച്ചു. ഇതോടെയാണ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നത്.

 പിഷാരടി മുതൽ ദീപക് ജോയ് വരെ

കെ. ബാബുവിന് പകരം ആരെന്ന ചോദ്യത്തിന് ഒന്നിലേറെ പേരുകളാണ് പറഞ്ഞുകേട്ടത്. നടൻ രമേഷ് പിഷാരടിയായിരുന്നു ആദ്യം മുതൽ പരിഗണനയിലുണ്ടായിരുന്നത്. നടനെന്ന നിലയിൽ ചിരപരിചിതമായ വ്യക്തിത്വമെന്നും വീട്ടമ്മമാരുടെ ഉൾപ്പെടെ ഇഷ്ടതാരമെന്ന ലേബലുമെല്ലാമായിരുന്നു അനുകൂലഘടകങ്ങൾ. രാഹുൽ മങ്കൂട്ടത്തിൽ എം.എൽ.എ ലൈംഗികാരോപണക്കേസിൽ കുടുങ്ങി പുറത്തായതോടെ പിഷാരടിയെ പാലക്കാട്ടേക്ക് എന്നായി.

കെ. ബാബുവിന് സ്വീകാര്യനായ സ്ഥാനാർത്ഥി പ്രധാന ഘടകമായി. ബാബുവിന്റെ പിന്തുണ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായ ദീപക് ജോയിക്ക്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയവും ദീപക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദത്തിന് പ്രധാന്യമേറ്റി.

തൃക്കാക്കര എം.എൽ.എ ഉമ തോമസ് തൃപ്പൂണിത്തുറയിൽ മത്സരിക്കുമെന്ന അഭ്യൂഹം തള്ളിയതോടെ സാദ്ധ്യത ദീപക് ജോയിയിലേക്ക് തന്നെ വീണ്ടുമെത്തി.

പ്രചാരണത്തിൽ മുന്നിൽ ഇടതുപക്ഷം

വൈപ്പിൻ എം.എൽ.എ ആയ കെ.എൻ. ഉണ്ണികൃഷ്ണനെ മണ്ഡലത്തിലെ അപ്രതീക്ഷിത സ്ഥാനാർത്ഥിയാക്കി അവതരിപ്പിച്ച് സി.പി.എമ്മും ഇടതുപക്ഷവും രണ്ടാഴ്ച മുന്നേ തന്നെ കളംപിടിച്ചു. വൈപ്പിനിൽ നടപ്പാക്കിയ വികസനങ്ങളുടെ തുടർച്ച തൃപ്പൂണിത്തുറയിലുമെന്ന ഉറപ്പോടെയാണ് പ്രചാരണം. ഉണ്ണികൃഷ്ണന് വേണ്ടിയുള്ള ചുവരെഴുത്തുകളും ഫ്‌ളക്‌സ് ബോർഡുകളും പ്രഖ്യാപനത്തിന് ഏറെ മുന്നേ തന്നെ തയാറാവുകയും ചെയ്തിരുന്നു.

 തിരഞ്ഞെടുപ്പ് ഫലം
(വർഷം, വിജയി, നേടിയ വോട്ട്, ഭൂരിപക്ഷം, എതിരാളി)

2011------കെ. ബാബു------69,886----------15,778------സി.എം. ദിനേശ് മണി

2016------എം. സ്വരാജ്------62,346---------4,467-------കെ. ബാബു

2021------കെ. ബാബു------66,875----------1,232-------എം. സ്വരാജ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, THRIPUNITHURA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL