കോട്ടയം: വേമ്പനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കും അവർക്കായി ഒരുങ്ങുന്ന ഹൗസ് ബോട്ടുകൾക്കും ഓളപ്പരപ്പിൽ ഓടിക്കളിക്കുന്ന പോള വില്ലനാകുന്നു. പച്ചപ്പ് നിറഞ്ഞ മൈതാനത്തിന് സമാനമാണിപ്പോൾ കായൽ. ഇതോടെയാണ് ജലഗതാഗത ടൂറിസത്തിനും ഹൗസ് ബോട്ടുകൾക്കും പോള വെല്ലുവിളിയായത്. സർവീസ് നടത്താൻ കഴിയാതെ വന്നതോടെ ഒരു ദിവസത്തെ നഷ്ടം 5000 മുതൽ 50,000 രൂപ വരെയാണ്. കൊവിഡാനന്തരം കരകയറുന്ന ടൂറിസം മേഖല വീണ്ടും താഴ്ചയിലേക്ക് കൂപ്പുകുത്തുകയാണ്.
ചീപ്പുങ്കൽ മുതൽ വെച്ചൂർപള്ളി വരെയുള്ള ഭാഗങ്ങളിലാണ് കൂടുതൽ പോള നിറഞ്ഞത്. ഇടതോടുകളിൽ നിന്നുള്ള പോളയാണ് ഹൗസ്‌ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും വില്ലനാകുന്നത്. 130 ലധികം ഹൗസ് ബോട്ടും 150 ശിക്കാര വള്ളങ്ങളുമാണ് വേമ്പനാട്ട് കായലിലുള്ളത്. ഒന്നു മുതൽ 10 ബെഡ് റൂം വരെയുള്ള ഹൗസ് ബോട്ടുകളുണ്ട്.
ഹൗസ് ബോട്ടിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ജീവനക്കാർ, മത്സ്യത്തൊഴിലാളികൾ, കോഴിക്കട ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ടാക്‌സി സർവീസ് മേഖല തുടങ്ങിയവരുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു.
വിദേശ സഞ്ചാരികളില്ല, വരുമാനം നിലച്ചു
കുമരകം, ചീപ്പുങ്കൽ എന്നിവിടങ്ങളിൽ നിന്ന് ഹൗസ് ബോട്ട് യാത്രയ്ക്കെത്തിയിരുന്ന വിദേശ - അന്യസംസ്ഥാന സഞ്ചാരികൾ ആലപ്പുഴയിലേക്ക് പോകുകയാണ്. പ്രതികൂല സാഹചര്യം മറികടന്ന് സർവീസ് നടത്തുന്ന ബോട്ടുകളുടെ പ്രൊപ്പല്ലറിൽ പോള കുരുങ്ങി എൻജിന് തകരാറുണ്ടാകുന്നതും പതിവാണ്. പോള ചീഞ്ഞ് പുഴുക്കളുണ്ടാകുന്നതാണ് മറ്റൊരു പ്രതിസന്ധി.
കൂടാതെ കൊതുകുശല്യവും രൂക്ഷമാണെന്ന് ബോട്ട് ജീവനക്കാരും പറയുന്നു. പോള ശല്ല്യം മന്ത്രി വി എൻ വാസവന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൂടാതെ ജല - ടൂറിസം മന്ത്രിമാർക്കും ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിലും ആലപ്പുഴ കോട്ടയം കളക്ടർമാർക്കും ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷനും തൊഴിലാളി യൂണിയനും പരാതി നൽകിയിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ല.
'അശാസ്ത്രീയ കൃഷി രീതിയും തണ്ണീർമുക്കം ബണ്ട് തുറക്കാത്തതുമാണ് പ്രതിസന്ധിയ്ക്ക് കാരണം. അസോസിയേഷൻ അംഗങ്ങൾ സ്വന്തം ചെലവിൽ പോള കായലിലേക്ക് കയറാതിരിക്കാൻ കുറ്റി സ്ഥാപിച്ച് തടയുണ്ടാക്കിയിരുന്നെങ്കിലും ശാശ്വത പരിഹാരമായില്ല. എട്ടിന് രാവിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേയ്ക്ക് ഹൗസ് ബോട്ട് ഓണേഴ്‌സ് വെൽഫെയർ സൊസൈറ്റിയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സമരം ആരംഭിക്കും".
- ഷനേജ് കുമാർ, ഹൗസ് ബോട്ട് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്
'മഴ പെയ്യുകയോ ബണ്ട് തുറക്കുകയോ ചെയ്താലേ പോള മാറൂ. പോള നീക്കം ചെയ്ത് സർവീസ് പുനഃരാരംഭിക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണം".
- ജയൻ മഞ്ഞാടപ്പള്ളി, ഹൗസ് ബോട്ട് തൊഴിലാളി യൂണിയൻ അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |