കോട്ടയം . വളവും വെള്ളവും വേണ്ട. ആകെയുള്ള ചെലവ് നടീലിന് മാത്രം. മൂന്ന് വർഷം കഴിഞ്ഞാൽ കൈ നിറയെ പണമെത്തും. അഭിഭാഷകൻ ചാന്നാനിക്കാട് പൂവൻതുരുത്ത് കേശവ ആരാമത്തിൽ സന്തോഷ് കേശവനാഥ് എട്ടേക്കറിൽ വലിയ മുതൽ മുടക്കില്ലാതെ തുടങ്ങിയ മലയിഞ്ചി (കോലിഞ്ചി) കൃഷിയ്ക്ക് പ്രത്യേകതകളേറെയാണ്. ജില്ലയിലെ കർഷകർ റബർ വിലയിടിവിൽ കുരുങ്ങിയപ്പോഴാണ് സന്തോഷ് പുതുവഴി തുറന്നത്. ആകെ ചെലവ് 20000 രൂപ.
മലയോരത്ത് ഇടവിളയായ മലയിഞ്ചിയെ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്ത് കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. പച്ചമരുന്ന് കൃഷിക്കായി തൃക്കൊടിത്താനം കൊടിനാട്ടുകുന്നിലെ ക്ഷേത്രംവക സ്ഥലമാണ് പാട്ടത്തിനെടുത്തത്. എന്നാൽ ആ സമയം കൊവിഡെത്തിയതോടെ മണ്ണ് പരിശോധന നടത്താനായില്ല. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ കോതമംഗലത്ത് നിന്ന് 2020 അവസാനത്തോടെ മലയിഞ്ചി എത്തിച്ചു. പരമാവധി നാലുവർഷത്തിനുള്ളിൽ വിളവെടുക്കാം. ജൂൺ, ജൂലായ് മാസമാണ് സീസൺ. ഒരു കിലോയുടെ വിത്തുള്ള ചെടിയിൽ നിന്ന് 20 കിലോ മലയിഞ്ചി വരെ ലഭിക്കും.
പരിപാലനച്ചെലവ് ഇല്ല.
വെള്ളവും വളവുമില്ലെങ്കിലും വളരും.
കളയില്ലാതെ നോക്കണം.
രണ്ട് വർഷത്തിന് ശേഷം ഫാക്ടംഫോസ് നൽകാം.
തോട്ടങ്ങളിൽ ഇടവിളക്കൃഷിയ്ക്കും അനുയോജ്യം.
ആയുർവേദ മരുന്നാക്കാം.
സംസ്ഥാനത്ത് മൂവാറ്റുപുഴ, പെരുമ്പാവൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് മാർക്കറ്റ്. തായ്‌ലൻഡ്, മലേഷ്യ രാജ്യങ്ങളിലേയ്ക്കാണ് കയറ്റുമതി. ആയുർവേദ മരുന്നായും പെയ്ൻ ബാമുകളിലും മലയിഞ്ചി ഉപയോഗിക്കുന്നു. തായ്‌ലൻഡിൽ ജിഞ്ചർ ടീയായും ഇറച്ചി വിഭവങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
ചെലവ് 20000 രൂപ.
പച്ചകിഴങ്ങിന് കിലോയ്ക്ക് 20 രൂപ.
ഉണങ്ങിയതിന് കിലോയ്ക്ക് 135 രൂപ.
ഒരു കിലോ നട്ടാൽ വിളവ് 20.
ഒരേക്കറിന് ആകെ ചെലവ് 20000.
ഒരു ചുവട്ടിലെ ലാഭം 600 രൂപ.
സന്തോഷ് കേശവനാഥ് പറയുന്നു.
'വിവിധ ജില്ലകളിൽ കവുങ്ങും നെല്ലും കൃഷി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് മലയിഞ്ചി പരീക്ഷിക്കുന്നത്. വലിയ മുതൽ മുടക്കില്ലാത്തതും കയറ്റുമതി സാദ്ധ്യതയുള്ളതും ഗുണകരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |