തൃശൂർ: മനുഷ്യനും കാടുമായുള്ള ബന്ധം ഭാഷയ്ക്ക് അതീതമായതിനാൽ പ്രകൃതിയുടെ ശബ്ദങ്ങൾക്ക് ഭാഷ ആവശ്യമില്ലെന്ന് സംവിധായകൻ ഹെയ്‌സ്‌നം ടോംബ. മണിപ്പൂർ കലാക്ഷേത്ര അവതരിപ്പിച്ച പീതോഡൈ നാടകത്തെക്കുറിച്ച് ആർട്ടിസ്റ്റ് ഇൻ കോൺവർസേഷനിൽ ഫാദർ ബെന്നി ബെനഡിക്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുമായി ബന്ധപ്പെട്ട ആദ്ധ്യാത്മിക, അനുഷ്ഠാന കലകളുടെ യഥാർത്ഥ അർത്ഥങ്ങൾ ഇപ്പോഴും നമുക്കറിയില്ല. മണിപ്പൂരിലെ പീതോഡൈ അവതരണത്തിൽ രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് 'ലയ് ഹാറോബ' എന്ന സാമ്പ്രദായിക മണിപ്പൂരി അനുഷ്ഠാനകലയും മറ്റൊന്ന് നാടകത്തിന്റെ ഭാഗവും.
വടക്കുകിഴക്ക് ഇന്ത്യയിൽ ലഹരിയുപയോഗം വർദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്ത തലമുറ വലിയൊരു പ്രതീക്ഷയാണ്. ഹ്രസ്വ നാടകമാണ് പീതോഡൈ. അശാസ്ത്രീയമായ വന നശീകരണത്തിലൂടെ സൃഷ്ടിക്കപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷങ്ങളനുഭവിക്കുന്ന ഇന്നത്തെ തലമുറയെ സംബന്ധിച്ച് വളരെ പ്രസക്തമാണിത്. കാടിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് നാടകത്തിന്റെ കാതലെന്നും അദ്ദേഹം വിശദീകരിച്ചു.
മണിപ്പൂർ കലാക്ഷേത്ര
1969ൽ ഹൈസ്‌നം കനൈയ്യ ലാലും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ ഹെയ്‌സ്‌നം സാബിത്രിയും ചേർന്ന് സ്ഥാപിച്ച മണിപ്പൂർ കലാക്ഷേത്ര പ്രധാനമായും സംഭാഷണ കേന്ദ്രീകൃതമല്ലാത്ത പ്രത്യേക നാടകശൈലി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടിച്ചമർത്തലിന്റെയും ചെറുത്തു നിൽപ്പിന്റെയും തീവ്ര യാഥാർത്ഥ്യങ്ങളെയാണ് നാടകം അരങ്ങിലെത്തിച്ചത്.
നാടകോത്സവം നല്ല നാടകങ്ങളാൽ സമ്പന്നം: അപ്പുണ്ണി ശശി
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ നാടകോത്സവം നല്ല നാടകങ്ങളാൽ സമ്പന്നം. ഓരോ വർഷവും ഇറ്റ്ഫോക് പുതിയ അനുഭവങ്ങളും പാഠങ്ങളും നൽകുന്നു. എല്ലാ വർഷവും മുടങ്ങാതെ ഇറ്റ്ഫോക് നടക്കണം. വിദേശ രാഷ്ട്രങ്ങളിലെ സാംസ്കാരിക രാഷ്ട്രീയ വ്യതിചലനങ്ങൾ ഓരോ നാടകത്തിലും വ്യക്തമാണ്. സമൂഹത്തോട് നേരിട്ട് സംവദിക്കുന്നത് സിനിമയാണെങ്കിലും പ്രതിഫലനങ്ങൾ സൃഷ്ടിക്കുന്നത് നാടകങ്ങളാണ്. സമകാലീന സമൂഹത്തിൽ ഇറ്റ്ഫോക്കിൻ്റെ ഒന്നിക്കണം മാനവികതയെന്ന സന്ദേശം പ്രസക്തവുമാണ്.
- അപ്പുണ്ണി ശശി, നാടക - സിനിമ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |