കൊട്ടിയൂർ: മലയോരത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരകളാകുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നു.
കൊട്ടിയൂർ അമ്പായത്തോട്ടിലെ തടത്തിൽ അനീഷിന്റെ പശുക്കിടവിനെ വെള്ളിയാഴ്ച രാത്രി വന്യമൃഗം കടിച്ചുകൊന്നു. തൊഴുത്തിൽ കെട്ടിയിരുന്ന കിടാവിന്റെ കാലിലും കഴുത്തിലുമാണ് കടിയേറ്റത്.
വീട്ടുകാർ വയനാട്ടിൽ പോയി രാത്രി മടങ്ങിയെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ. സുനീന്ദ്രൻ, വാർഡ് മെമ്പർ ഷേർളി, വനപാലകർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കൊളക്കാട് വെറ്ററിനറി ഡോക്ടർ കിടാവിന്റെ പോസ്റ്റ്‌മോർട്ടം നടത്തി.
കഴിഞ്ഞ കുറെ ദിവസങ്ങളായി കൊട്ടിയൂർ പഞ്ചായത്ത് പരിധിയിൽ പുലിയുടെ ആക്രമണം നിരന്തരം ഉണ്ട്. പലയിടങ്ങളിലും പുലിയെ നേരിട്ട് കാണുകയും വളർത്തു മൃഗങ്ങളെ കടിച്ചു കൊന്ന് തിന്നുകയും ചെയ്തിട്ടുണ്ട്. പുലിയെ പിടികൂടും എന്ന് വനം മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും നടപടി ഉണ്ടാവാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. വനാതിർത്തിയിൽ യാതൊരു സുരക്ഷയും ഇല്ലാതെ വളർത്തു മൃഗങ്ങളെ കെട്ടിയിടുന്നതാണ് പുലി ആക്രമിക്കാൻ കാരണമെന്നാണ് കൊട്ടിയൂർ റേഞ്ച് ഓഫീസർ പറഞ്ഞത്. എന്നാൽ എങ്ങനെയാണ് വനാതിർത്തിയിൽ നിന്നും ഏറെ ദൂരെ തൊഴുത്തിൽ കെട്ടിയിടുന്ന കിടാവിനെ വന്യമൃഗം ആക്രമിക്കുന്നതെന്നതാണ് നാട്ടുകാർ ചോദിക്കുന്നത്.
കൊട്ടിയൂർ മേഖലയിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |