പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ മഹാത്മാ പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം മൈലപ്ര ഗ്രാമഞ്ചായത്തും രണ്ടാം സ്ഥാനം കൊടുമൺ ഗ്രാമപഞ്ചായത്തും നേടി. മൈലപ്ര പഞ്ചായത്തിന് 39 മാർക്കും കൊടുമൺ പഞ്ചായത്തിന് 28 മാർക്കുമാണ് ലഭിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ എസ്.സി, എസ്.ടി കുടുംബങ്ങൾക്ക് ജോലി നൽകുന്നതും വേതനം കൃത്യമായി നൽകുന്നതും ഉൾപ്പടെയുള്ള പതിന്നാലിന പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് പുരസ്കാരം ലഭിച്ചത്.
കഴിഞ്ഞ വർഷം സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു മൈലപ്ര പഞ്ചായത്ത്. കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോളാ, സോക്ക്പിറ്റ് , കമ്പോസ്റ്റ് പിറ്റ് , കിണർ റീചാർജിംഗ് എന്നിവയുടെ നിർമ്മാണമാണ് മൈലപ്ര ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രധാന ജോലികൾ. കിണർ റീചാർജിംഗും ഇതിൽപ്പെടും.
2017-2018 കാലയളവൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു കൊടുമൺ പഞ്ചായത്ത്. കേരഗ്രാമം പദ്ധതിയിലൂടെ തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് നടത്തിയ കേരം കൃഷിയാണ് കൊടുമൺ പഞ്ചായത്തിൽ എടുത്തുപറയേണ്ടത്. . 2643 കുടുംബങ്ങളാണ് സജീവമായി ജോലി ചെയ്യുന്നത്. ഇതിൽ എസ്.സി എസ്.ടി കുടുംബങ്ങൾ അടക്കമുണ്ട്.
മൈലപ്ര
തൊഴിലുറപ്പ് പദ്ധതിയിലെ സജീവ കുടുംബങ്ങൾ - 532
തൊഴിൽ കൊടുത്തത് : 431കുടുംബങ്ങൾക്ക്
നൂറ് ദിവസം തൊഴിൽ നൽകിയത് : 327 കുടുംബങ്ങൾക്ക്
ശരാശരി തൊഴിൽ ദിനങ്ങൾ : 90.69 ശതമാനം
ചെലവ് : 1.55 കോടി
മാർക്ക് : 39
കൊടുമൺ പഞ്ചായത്ത്
സജീവ കുടുംബങ്ങൾ - 2643
സജീവ തൊഴിലാളികൾ - 2175
നൂറ് ദിവസം തൊഴിൽ നൽകിയത് : 1242
ശരാശരി തൊഴിൽ ദിനങ്ങൾ : 79.37 ശതമാനം
ചെലവ് : 6.45 കോടി
മാർക്ക് : 28
ഒാർമ്മയിൽ ചന്ദ്രികാ സുനിൽ
നൊമ്പരത്തോടെയാണ് മൈലപ്ര പഞ്ചായത്ത് മഹാത്മാ പുരസ്കാരം സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനതല പുരസ്കാരം ലഭിച്ചപ്പോൾ അവരോടൊപ്പം ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ സുനിൽ ഒരുമാസം മുമ്പാണ് മരിച്ചത്. പുരസ്കാരം ചന്ദ്രികാ സുനിലിന് സമർപ്പിക്കുകയാണ് ജീവനക്കാരും ജനപ്രതിനിധികളും.
എല്ലാ കാര്യത്തിലും ഉത്സാഹത്തോടെ ജീവനക്കാരോടൊപ്പം നിന്നിരുന്ന പ്രസിഡന്റ് ഒരു വഴികാട്ടിയായിരുന്നെന്ന് എൻ.ആർ.ഇ.ജി അക്രഡിറ്റ് എൻജിനീയർ പി. സജി പറഞ്ഞു. ഇത്തവണ അവാർഡ് വാങ്ങണമെന്നും എല്ലാവരും ഒരുമിച്ച് പുരസ്കാരം വാങ്ങാൻ പോകണമെന്നും പ്രസിഡന്റ് ആഗ്രഹിച്ചിരുന്നെന്ന് സഹപ്രവർത്തകർ ഓർക്കുന്നു.
"കൃത്യമായി ഫണ്ട് വിനിയോഗിക്കുകയും വേതനം നൽകുകയും ചെയ്യാറുണ്ട്. ജീവനക്കാരുടെ പ്രവർത്തനങ്ങളാണ് കൊടുമൺ പഞ്ചായത്തിനെ വിജയത്തിലെത്തിക്കുന്നത്. ഇനിയും ഒരുപാട് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. "
ബിന്ദു എസ്. പിള്ളഎൻ.ആർ.ഇ.ജി അക്രഡിറ്റ് എൻജിനീയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |