ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃമോക്ഷത്തിനായി ബലിയർപ്പിച്ച് ഭക്തലക്ഷങ്ങൾക്ക് സായൂജ്യം. പെരിയാറിന്റെ ഇരുകരകളിലുമായി പത്ത് ലക്ഷത്തോളം പേർ പിതൃബലിയർപ്പിക്കാൻ എത്തിയെന്നാണ് കരുതുന്നത്.
ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെ ആരംഭിച്ച തർപ്പണ ചടങ്ങുകൾ ഇന്നലെ ഉച്ചവരെ തുടർന്നു. കുംഭമാസത്തിലെ വാവ് ഇന്നലെ വൈകിട്ട് നാലുമുതൽ ഇന്ന് രാവിലെ 10.30 വരെയായതിനാൽ ഇന്നലെ വൈകിട്ട് വീണ്ടും ബലിതർപ്പണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തര വരെ തുടരും. രണ്ടുവർഷത്തെ ഇടവേളക്കുശേഷം നിയന്ത്രണങ്ങളില്ലാതെ നടന്ന മഹാശിവരാത്രി ആഘോഷത്തിന് സമാനകളില്ലാത്ത തിരക്കായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും മറുകരയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് ബലിതർപ്പണം നടന്നത്. മണപ്പുറത്ത് നൂറിലേറെ ബലിത്തറകളുണ്ടായിരുന്നു. അദ്വൈതാശ്രമത്തിൽ ഒരേസമയം 2000 പേർക്ക് തർപ്പണ സൗകര്യമൊരുക്കിയിരുന്നു. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ നേതൃത്വത്തിൽ സ്വാമി ഗുരുപ്രകാശം, പി.കെ. ജയന്തൻ ശാന്തി എന്നിവർ ബലിതർപ്പണത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു.
സമാനതകളില്ലാത്ത തിരക്ക്
ആലുവ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ നടന്ന ശിവരാത്രി ബലിതർപ്പണത്തിന് പെരിയാറിന്റെ ഇരുകരകളിലും സമാനകളില്ലാത്ത ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. 2020ൽ ശിവരാത്രി ദിനം കഴിഞ്ഞ് വ്യാപാരമേള രണ്ടാഴ്ച്ച തികയും മുമ്പാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ സാമൂഹ്യ നിയന്ത്രണം പ്രഖ്യാപിച്ചതോടെ വ്യാപാരമേള പാതി വഴിയിൽ നിലച്ചു.
2020ൽ ബലിയർപ്പിക്കാൻ എത്തിയതിനേക്കാളും കൂടുതൽ ഭക്തർ ഇക്കുറി എത്തി.
കൊവിഡിന്റെ പശ്ചാത്തലത്തിൽ 2021ൽ ശിവരാത്രി ബലിതർപ്പണം പൂർണമായി ഒഴിവാക്കിയിരുന്നു. 22ൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് അനുമതിയുണ്ടായത്. സാമൂഹിക അകലവും മാസ്കും നിർബന്ധമാക്കിയതിനാൽ ഭൂരിഭാഗം ആളുകളും തർപ്പണത്തിന് എത്തിയില്ല. ഇക്കുറി നിയന്ത്രണങ്ങളെല്ലാം പൂർണമായും ഒഴിവായതാണ് വലിയ തിരക്ക് അനുഭവപ്പെടാൻ കാരണം. രാത്രി 12 മണിവരെ മണപ്പുറത്തേയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പിന്നീട് കുറവുണ്ടായി. തദ്ദേശീയരെല്ലാം രാവിലെയാണ് എത്തിതുടങ്ങിയത്. ഇതോടെ ബലിതർപ്പണത്തിന് വലിയ തിരക്കായി.
ഇന്നലെ രാവിലെ 7.30 മുതൽ 10 വരെയാണ് കൂടുതൽ തിരക്കുണ്ടായത്. മണപ്പുറം നടപ്പാലത്തിലേക്കുള്ള പാർക്ക് വഴിയുള്ള ക്യു ബാങ്ക് കവല വരെ നീണ്ടു. മണിക്കൂറുകൾ ചെലവഴിച്ചാണ് പലരും മണപ്പുറത്തെത്തിയത്. ദൂരെ ദിക്കുകളിൽ നിന്നെത്തിയവർ ശനിയാഴ്ച്ച രാത്രിതന്നെ തർപ്പണം നടത്തി മടങ്ങി. മണപ്പുറത്ത് സേവാഭാരതി ഉൾപ്പെടെ നിരവധി സംഘടനകൾ ഭക്തർക്ക് സഹായവുമായി ഉണ്ടായിരുന്നു. അദ്വൈതാശ്രമത്തിൽ ഒരേസമയം 2000 പേർക്ക് തർപ്പണ സൗകര്യമൊരുക്കിയത് ഭക്തർക്ക് അനുഗ്രഹമായി. എസ്.എൻ.ഡി.പി യോഗം, ഗുരുധർമ്മ പ്രചരണ സഭ, ശ്രീനാരായണ ക്ളബ് തുടങ്ങി നിരവധി സംഘടനകളുടെ സന്നദ്ധ സേവകരും സജീവമായിരുന്നു.
പഴുതടച്ച സുരക്ഷ.
ഉറക്കമിളച്ച് ജില്ലാ പൊലീസ് മേധാവിയും
ആലുവ: പതിവിലും കൂടുതൽ ഭക്തരെത്തിയിട്ടും ശിവരാത്രി നാളിൽ മണപ്പുറത്തോ അദ്വൈതാശ്രമത്തിലെ സുരക്ഷാപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നത് പൊലീസിന് ആശ്വാസമായി.
റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ 1188 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ക്രമീകരണങ്ങൾക്കായി ഉണ്ടായിരുന്നു.
ജില്ലാ പൊലീസ് മേധാവിയും പൊലീസ് കൺട്രോൾ റൂമിൽ ഉറക്കമിളച്ച് നിരീക്ഷണത്തിന് ഉണ്ടായിരുന്നു. പുലർച്ചെ മൂന്ന് മണിക്ക് പൊലീസ് ക്ളബിലേക്ക് പോയ എസ്.പി ഏഴ് മണിയോടെ വീണ്ടും തിരിച്ചെത്തി. എസ്.പിയുടെ നേരിട്ടുള്ള സുരക്ഷ ക്രമീകരണം മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും ആവശേമായി. പതിവായി ശിവരാത്രി നാളിൽ ഉണ്ടാകാറുള്ള മോഷണം, പിടിച്ചുപറി, പേഴ്സ് നഷ്ടപ്പെട്ടു എന്നിങ്ങനെയുള്ള പരാതികളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നാണ് പൊലീസ് പറയുന്നത്.
ഒമ്പത് ഡിവൈ.എസ്.പിമാർ, 23 ഇൻസ്പെക്ടർമാർ ഉൾപെടെയുള്ള ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥരുണ്ടായി. വാച്ച് ടവറിലൂടെയും സി.സി ടിവി കാമറകളിലൂടെയും നിരീക്ഷണമുണ്ടായി. മഫ്ടിയിലും പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻറ്, മറ്റ് തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലും കൂടുതൽ പൊലീസുകാരുണ്ടായി. ബോംബ് ഡോഗ് സ്ക്വാഡും ഉണ്ടായി. മണപ്പുറത്ത് വ്യാപാരമേള അവസാനിക്കുന്നത് വരെ ഒരു മാസം പൊലീസ് കൺട്രോൾ റും പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |